കണ്ണൂർ∙ വെള്ളം കുത്തിയൊലിച്ചു വരുന്ന ശബ്ദം കേട്ടാണ് അമ്മ നദീറ കുഞ്ഞുമകളുമായി വീടിന്റെ പിന്‍ഭാഗത്തേക്കെത്തി രക്ഷപ്പെടാൻ നോക്കിയത്. പക്ഷേ അപ്പോഴേക്കും ദുരന്തത്തിന്റെ രൂപത്തിൽ മലവെള്ളം കുത്തിയൊഴുകി വന്നു. നദീറ ആ കുഞ്ഞുകൈകളെ മുറുക്കിപ്പിടിക്കാൻ നോക്കിയെങ്കിലും മനസും ശരീരവും തളർന്ന് പിടിവിട്ടു പോയി.
ആർത്തുകരഞ്ഞെങ്കിലും കുഞ്ഞുമകളെ പിന്നെയൊരു നോക്കു കാണാൻ പോലും ആ ഹതഭാഗ്യയായ അമ്മയ്ക്കായില്ല. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാസേന രക്ഷിച്ചു. പിന്നീടു രാവിലെ നടത്തിയ തിരച്ചിലിൽ രണ്ടര വയസുകാരിയുടെ തണുത്തു വിറങ്ങലിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു.
കണ്ണൂർ നെടുംപുറം ചാലിൽ ഉരുൾപൊട്ടലിലാണ് നദീറയ്ക്കും ഷഫീക്കിനും തങ്ങളുടെ പൊന്നുമോളായ നുമ തസ്‌ലിനെ നഷ്ടമായത്. കണിച്ചാർ പഞ്ചായത്തിലെ നെടുംപുറം ചാലിൽ ആരോഗ്യ ഉപകേന്ദ്രത്തിലെ ജെപിഎച്ച് നഴ്സാണു മാതാവ് നദീറ. എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരും ചേർന്നുനടത്തിയ തിരച്ചിലിലാണു രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.