കാക്കനാട് (കൊച്ചി) ∙ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന അർഷാദ് പിടിയിൽ. കാസർകോട്ടുനിന്നാണ് അർഷാദിനെ പിടികൂടിയത്. കൊല്ലപ്പെട്ട സജീവിനൊപ്പമുണ്ടായിരുന്ന അര്‍ഷാദിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. പ്രതി മുങ്ങിയത് കൊലപാതക വിവരം പുറത്തറിഞ്ഞശേഷമാണെന്നും പൊലീസ് അറിയിച്ചു. അർഷാദിന്റെ കൈവശമാണു കൊല്ലപ്പെട്ട സജീവിന്റെ ഫോണെന്നു സംശയമുണ്ട്. ഇന്നലെ ഉച്ചവരെ ഈ ഫോണിൽനിന്നു സുഹൃത്തുക്കളുടെ ഫോണിലേക്കു താൻ സ്ഥലത്തില്ലെന്ന സന്ദേശം വരുന്നുണ്ടായിരുന്നു.
അര്‍ഷാദിനായി കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് തിരച്ചില്‍ നടത്തി. സജീവ് കൃഷ്‌ണ കൊല്ലപ്പെട്ടതിനുശേഷവും സജീവിന്റെ ഫോണിൽനിന്ന് സന്ദേശം എത്തിയിരുന്നു. തിരിച്ചു വിളിച്ചപ്പോൾ എടുത്തിരുന്നില്ല. അസ്വാഭാവികമായ എന്തോ ഉണ്ടെന്ന് തോന്നലിലാണ് ഫ്ലാറ്റിൽ എത്തി പരിശോധിക്കാൻ തീരുമാനിച്ചതെന്നു സജീവിന്റെ സുഹൃത്ത് അംജദ് മനോരമ ന്യൂസിനോട് പറഞ്ഞു. തന്റെ സ്കൂട്ടറുമായാണ് അര്‍ഷാദ് സ്ഥലം വിട്ടതെന്നു അംജദ് പറഞ്ഞു. രണ്ടാഴ്‍ച മുൻപ് മാത്രമാണ് അര്‍ഷാദിനെ പരിചയപ്പെട്ടത്. ഫ്ലാറ്റിലുള്ള മറ്റൊരു സുഹൃത്തിന്റെ ചെറുപ്പം മുതലുള്ള പരിചയക്കാരനാണ് അര്‍ഷാദെന്നും അംജദ് പറഞ്ഞു. യുവാവിന്റെ കൊലപാതക വിവരം പുറത്തായതോടെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിനു സമീപം അർഷാദിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതായി പൊലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സജീവ് ഏറ്റവും അവസാനം കുടുംബവുമായി ബന്ധപ്പെട്ടത്. പിന്നീട് പലവട്ടം വിളിച്ചിട്ടും കിട്ടാത്തതുകൊണ്ടാണു സഹോദരനെയും ബന്ധുവിനെയും കൊച്ചിയിലേക്ക് അയച്ചതെന്ന് സജീവിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ പറഞ്ഞു