അഞ്ചൽ: വിദേശരാജ്യങ്ങളിൽ തൊഴിൽ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയുമായി കൂടുതൽ പേർ രംഗത്ത്. അഞ്ചൽ ഏദൻസ് പാർക്ക് സ്ഥാപനമുടമ നിരവധി പേരിൽനിന്നായി ലക്ഷങ്ങൾ വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ ശനിയാഴ്ച പണം നഷ്ടപ്പെട്ട നിരവധി പേർ അഞ്ചലിലെ സ്ഥാപനത്തിന് മുന്നിലെത്തി ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കിയിരുന്നു. തുടർന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
തിങ്കളാഴ്ചയും കൂടുതൽ പേർ എത്തി. എന്നാൽ, സ്ഥാപനം അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സ്ഥാപനത്തിന് മുന്നിൽ കുത്തിയിരിപ്പ് നടത്തി. കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകളായിരുന്നു ഏറെയും. പൊലീസെത്തി പ്രതിഷേധക്കാരോട് സ്റ്റേഷനിലെത്തി പരാതി നൽകാനാവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല.
ഇത് തുടർനടപടിയെടുക്കാൻ പൊലീസിനും ബുദ്ധിമുട്ടായി. അതിനിടെ സ്ഥാപനമുടമയും പണം നൽകിയവരും തമ്മിൽ ഒത്തുതീർപ്പിലെത്തി പണം തിരികെ വാങ്ങുന്നതിനുള്ള ശ്രമവും നടക്കുന്നതായാണ് വിവരം.