ന്യൂഡൽഹി: ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ബാബാ രാംദേവ് നടത്തിയ പരാമർശങ്ങളെ വിമർശിച്ച് സുപ്രീംകോടതി. ആയുർവേദത്തിലും യോഗയിലുമുള്ള നേട്ടങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ലൈസൻസ് അല്ലെന്നാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ പ്രതികരണം. യോഗയെ ജനകീയമാക്കിയത് ഉൾപ്പെടെയുള്ള രാംദേവിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച കോടതി ആധുനിക വൈദ്യശാസ്ത്രത്തെ തള്ളിപ്പറയുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും അനുവദിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി.
അലോപ്പതി ഡോക്ടർമാരെ കൊലയാളികളെന്ന രീതിയിലാണ് രാം ദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദിന്റെ പരസ്യങ്ങൾ ചിത്രീകരിച്ചത്.