പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഈ മാസം 16ന് സമര്‍പ്പിച്ച രാജി പെര്‍മനന്റ് സിനഡിന്റെ അനുവാദപ്രകാരം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വീകരിച്ചു.
രാജി ഇന്നലെ പ്രാബല്യത്തില്‍ വന്നു. 2017 മുതല്‍ ആശ്രമജീവിതത്തിലേക്കുള്ള ആഭിമുഖ്യം മാര്‍ ജേക്കബ് മുരിക്കന്‍ പ്രകടമാക്കിയിരുന്നെങ്കിലും പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദേശംകൂടി കണക്കിലെടുത്ത് മെത്രാന്ശുശ്രൂഷയില് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.
സഹായമെത്രാന്സ്ഥാനത്തുനിന്നു മാറി ആശ്രമജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തന്റെ തീരുമാനം അറിയിച്ച് ബിഷപ് മാര്‍ മുരിക്കന്‍ കാനന്‍ നിയമപ്രകാരമാണ് മേജര്‍ ആര്‍ച്ച്ബിഷപ്പിന് രാജി സമര്‍പ്പിച്ചത്. ബിഷപ് മുരിക്കന്റെ രാജി സ്വീകരിച്ചുകൊണ്ടുള്ള തീരുമാനം മേജര്‍ ആര്‍ച്ച്ബിഷപ് പരിശുദ്ധ സിംഹാസനത്തെ ധരിപ്പിക്കുകയും ഇന്നലെ മുതല്‍ രാജി പ്രാബല്യത്തില്‍ വന്നതായി പരിശുദ്ധ സിംഹാസനം അറിയിക്കുകയും ചെയ്തു.
വ്യക്തിപരമായി വിശുദ്ധി പ്രാപിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെയും ഉള്‍വിളിയുടെയും ഫലമായാണ് മാര്‍ ജേക്കബ് മുരിക്കന്‍ പത്തുവര്‍ഷത്തെ മെത്രാന് ശുശ്രൂഷ അവസാനിപ്പിച്ച് ഏകാന്തജീവിതത്തിലേക്കു പ്രവേശിക്കുന്നതെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. പാലാ രൂപതയുടെ മെത്രാന് എന്ന നിലയിലല്ലാതെ മറ്റ് ആത്മീയശുശ്രൂഷകള്‍ നിര്‍വഹിക്കാന്‍ മുരിക്കൻ പിതാവിന് തടസമില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി