മത്സ്യത്തൊഴിലാളി സഹോദരങ്ങൾ നടത്തുന്ന സമരത്തെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ

0

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സഹോദരങ്ങൾ നടത്തുന്ന സമരത്തെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സർക്കാരിൽ നിന്നുള്ള ഔദാര്യത്തിനായല്ല മത്സ്യത്തൊഴിലാളികൾ സമരം നടത്തുന്നത്. ആ സഹോദരങ്ങളുടേത് ജീവിക്കാനായുള്ള പോരാട്ടമാണ് . അത് കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല, അവരുടെ ജനകീയ പ്രക്ഷോഭത്തെ ആസുത്രിതമെന്ന് വരുത്തി തീർക്കാനുമുള്ള സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി.ആ സാഹചര്യം കൂടി പരിഗണിച്ച് തീരദേശ ശോഷണത്തെ കുറിച്ച് വിശദമായി പഠിച്ച് പരിഹാരമാർഗങ്ങളും പുനരധിവാസ പദ്ധതികളും അടിയന്തരമായി തയ്യാറേക്കണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സുധാകരൻ പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ ഫലമായി ഭൂമിയും കിടപ്പാടവും നഷ്ടമായവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ പുനരധിവാസം ഉറപ്പാക്കുന്ന 450 കോടിയുടെ പാക്കേജ് അന്നത്തെ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. തീരശോഷണം ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങൾ പരിഗണിച്ചും വിശദമായി പഠിച്ചും ശേഷമാണ് ഉമ്മൻ ചാണ്ടി സർക്കാർ പാക്കേജിന് രൂപം നൽകിയത്. എന്നാൽ അത് നടപ്പിലാക്കുന്നതിൽ പിന്നേട് വന്ന എൽഡിഎഫ് സർക്കാർ വീഴ്ചവരുത്തി.എന്നിട്ടാണ് മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചത്. ഇത് നിർഭാഗ്യകരമാണെന്നും സുധാകരൻ പറഞ്ഞു.

മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ വേണ്ടിയാണ് ഒരു രാഷ്ട്രീയപാർട്ടിയുടെയും പിന്തുണയില്ലാതെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. കാലാകാലങ്ങളിൽ ഇവരുടെ ഉന്നമനത്തിനായി കുറെ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുകയും അത് കടലാസിൽ മാത്രം ഒതുങ്ങുകയും ചെയ്യുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.കിടപ്പാടം,ജീവനോപാദികൾ, മണ്ണെണ്ണവില വർധനവ്, മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ സഹായം തുടങ്ങിയ പ്രശ്നങ്ങൾക്ക് അടിയന്തരമായി ശാശ്വതപരിഹാരം കാണാൻ കേരള സർക്കാർ നടപടി സ്വീകരിക്കണമെന്നും സുധാകരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here