കർണാടകയിലെ വിവാദമായ എസ്‌ഐ നിയമന പരീക്ഷയിൽ ഒന്നാം സ്ഥാനക്കാരി ഉത്തരം തിരുത്താൻ കൈക്കൂലിയായി നൽകിയത് 30 ലക്ഷം രൂപ. വനിതാ വിഭാഗത്തിൽ ഒന്നാമതെത്തിയ രചന ഹനുമന്ത് ആണ് ഉത്തരക്കടലാസിൽ ക്രമക്കേടു നടത്താൻ പൊലീസ് റിക്രൂട്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥയ്ക്ക് 30 ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് സിഐഡി കുറ്റപത്രത്തിൽ പറയുന്നു. ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ഹർഷയ്ക്കാണ് പണം നൽകിയത്. ഹർഷ ഇത് റിക്രൂട്‌മെന്റ് വിഭാഗം ഡിവൈഎസ്‌പി ശാന്തകുമാറിനു കൈമാറി. ശാന്തകുമാറിന്റെ സഹായത്തോടെ രചനയുടെ ഒഎംആർ ഷീറ്റ് തിരുത്തിയതിനെ തുടർന്നാണ് ഒന്നാമതെത്തിയത്.
കർണാടകയെ പിടിച്ചുകുലുക്കിയ എസ്‌ഐ പരീക്ഷാ നിയമന ക്രമക്കേട് കേസിൽ പൊലീസ് റിക്രൂട്‌മെന്റ് വിഭാഗം മുൻ എഡിജിപി അമൃത് പോൾ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇൻവിജിലേറ്റർമാരും അടക്കം അറുപതിലധികം പേരാണ് അറസ്റ്റിലായത്.