തിരുവനന്തപുരം: ഗവര്‍ണറും യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളാ യൂണിവേഴ്സിറ്റി സെനറ്റ് പ്രമേയം പാസാക്കി. യൂണിവേഴ്സിറ്റി ആക്ട് 10(1) പ്രകാരം യൂണിവേഴ്സിറ്റി പ്രതിനിധി ഇല്ലാതെ വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും ആയതിനാൽ തീരുമാനം പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സെര്‍ച്ച് കമ്മറ്റിയുണ്ടാക്കിയത് ധൃതിപിടിച്ചാണെന്നും ഗവര്‍ണറുടെ തീരുമാനം ഏകപക്ഷീയമാണെന്നുമുള്ള വിമര്‍ശനമാണ് യോഗത്തിൽ ഇടത് അംഗങ്ങളുയര്‍ത്തിയത്. തീരുമാനം പിൻവലിക്കാൻ സെനറ്റ് ചാൻസിലറോട് ആവശ്യപ്പെടണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. യൂണിവേഴ്സിറ്റിയിലെ സിപിഎം സെനറ്റ് പ്രതിനി ബാബു ജാനാണ് പ്രമേയം അവതരിപ്പിച്ചത്. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ യുഡിഎഫ് പ്രതിനിധികൾ പിന്തുണച്ചില്ല.
അതേസമയം കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർക്കെതിരെ പരസ്യമായി പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം പദവി എന്താണെന്ന് മറന്ന് സിപിഎം പാർട്ടി കേഡറെ പോലെയാണ് വിസി പെരുമാറുന്നതെന്ന് ഗവർണർ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ ഇടപെടലിൽ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സർവകലാശാലയിൽ തിരുകിക്കയറ്റി. താൻ ചാൻസലർ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട്. വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണ്. നിയമങ്ങളിലെ ക്രമക്കേട് വിശദമായി അന്വേഷിക്കും. നിരവധി പരാതികൾ ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ടെന്നും ഗവർണർ വിശദീകരിച്ചു. കേരള സർവകലാശാലയിൽ പ്രമേയം പാസാക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെയെന്നും താൻ തന്റെ ചുമതലയാണ് ചെയ്യുന്നതെന്നുമാണ് ഗവർണറുടെ നിലപാട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന്റെ നിയമനം ഗവർണർ മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നു വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കഴിഞ്ഞദിവസം വ്യക്തമാക്കിയതിന് പിന്നാലെ കർശന നടപടിയെടുക്കാൻ ഒരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല കോടതിയെ സമീപിച്ചാൽ ചാൻസലറെന്ന നിലയിൽ കർശന നടപടി സ്വീകരിക്കാമെന്നു ഇതിനകം ഗവർണർക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
അങ്ങനെയെങ്കിൽ വിസിക്കും അദ്ദേഹത്തിന്റെ നിർദേശപ്രകാരം കോടതിയെ സമീപിക്കുന്ന റജിസ്ട്രാർക്കുമെതിരെ നടപടിയെടുക്കാം. കേരള സർവകലാശാലയുടെ ഇന്നു ചേരുന്ന സെനറ്റ് യോഗത്തിൽ ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയാൽ വൈസ് ചാൻസലർ ഡോ. വി. പി. മഹാദേവൻ പിള്ളയ്ക്കെതിരെയും നടപടി വരും.
ഗവർണർ നിയമിച്ച വിസിമാർ അദ്ദേഹത്തിനെതിരെ പരസ്യനിലപാടു സ്വീകരിക്കുന്നത് ഗുരുതര അച്ചടക്കലംഘനമാണെന്നു നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ വിസി കുറച്ചുകാലമായി തന്നെ പരസ്യമായി വെല്ലുവിളിക്കുന്നതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. കേരള സർവീസ് ചട്ടങ്ങൾ വിസിമാർക്കും ബാധകമാണ്; അതിനാൽ നിയമനാധികാരിയായ ഗവർണർക്കു വിസിയെ സസ്പെൻഡ് ചെയ്യാം