ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലിന്റെ തീവ്രവാദ വിരുദ്ധ കമ്മിറ്റി യോഗത്തിന് ഒക്ടോബറിൽ ഇന്ത്യ വേദിയാകും.
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ തടുക്കാനുള്ള നയങ്ങൾ ചർച്ചയുടെ പ്രധാന അജൻഡയായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ അപേക്ഷ യുഎൻ ശക്തമായി പരിഗണിക്കുന്ന സാഹചര്യത്തിൽ ഈ യോഗത്തെ ഏറെ ഗൗരവത്തോടെയാണ് രാജ്യം നോക്കികാണുന്നത്.
അമേരിക്കയിലെ സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന് കീഴിൽ തീവ്രവാദ വിരുദ്ധ കമ്മിറ്റിക്ക് രൂപം നൽകിയത്.
ചർച്ചയിൽ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, ചൈന, ബ്രിട്ടണ്, ഫ്രാൻസ്, റഷ്യ എന്നിവർക്ക് പുറമേ ഇന്ത്യയുൾപ്പടെ താൽക്കാലിക അംഗങ്ങളായ 10 രാജ്യങ്ങളും പങ്കെടുക്കും.