തമിഴ്നാട്ടിലും സർക്കാർ ഗവർണർ പോര്; 21 ബില്ലുകളിൽ ഒപ്പുവയ്ക്കാതെ ഗവർണർ

0

ചെന്നൈ: തമിഴ്നാട്ടിലും സർക്കാർ ഗവർണർ പോര്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് സർവകലാശാല വൈസ് ചാൻസലർമാരെ തീരുമാനിക്കാൻ കഴിയാത്ത നിലയാണ് നിലവിൽ. സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ ഏപ്രിൽ മാസത്തിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതേവരെ അതിൽ ഒപ്പുവച്ചിട്ടില്ല. ഈ ബിൽ പരിഗണനയിൽ നിൽക്കെ ഗവർണർ ആർ.എൻ.രവി മൂന്ന് വൈസ് ചാൻസലർമാരെക്കൂടി നിയമിച്ചു.

മാസങ്ങളായി തമിഴ്നാട് സർക്കാരുമായി ഇടഞ്ഞുനിൽക്കുകയാണ് ഗവർണർ ആർ.എൻ.രവി. ഒരു ഘട്ടത്തിൽ ഗവർണറുടെ പരിപാടികൾ മന്ത്രിമാർ ബഹിഷ്കരിക്കുന്ന നില വരെ എത്തിയിരുന്നു. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ഡിഎംകെയുടെ മാതൃസംഘടനയായ ദ്രാവിഡർ കഴകത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ച് വരികയാണ്. സർവകലാശാലകളിൽ ഭരണപരമായ തടസ്സമുണ്ടാകുന്നതിന് ഇത് കാരണമാകുന്നു. ജനാധിപത്യമൂല്യങ്ങൾക്ക് വിരുദ്ധമാണിത് എന്നാണ് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറ‌ഞ്ഞത്.

ഈ സാഹചര്യത്തിലാണ് അളഗപ്പ സർവകലാശാല, മനോൻമണ്യം സുന്ദരനാർ സർവകലാശാല, തിരുവള്ളുവർ സർവകലാശാല എന്നിവിടങ്ങളിൽ ഗവർണർ വിസിമാരെ നിയമിച്ചത്. ഇവരുടെ നിയമനക്കാര്യം രാജ്ഭവൻ സർക്കാരുമായി കൂടിയാലോചിച്ചില്ലെന്നാണ് വിവരം.

സംസ്ഥാനത്തെ 13 സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാനസർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. ഇതടക്കം 21 ബില്ലുകളിൽ ഒപ്പുവയ്ക്കാതെ ഗവർണർ വച്ചുനീട്ടുകയാണ്. കഴിഞ്ഞ ദിവസം ഗവർണറെ നേരിൽക്കണ്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഭരണഘടനയുടെ ആത്മാവും തമിഴ്നാട്ടിലെ ജനങ്ങളുടെ ഇച്ഛയും സംരക്ഷിക്കാൻ ബില്ലുകളിൽ ഒപ്പുവയ്ക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മൂന്ന് വിസിമാരെ നിയമിച്ചുകൊണ്ട്, വിട്ടുകൊടുക്കാനില്ല എന്ന സന്ദേശമാണ് ഗവർണർ നൽകിയത്.

നിയമനത്തിന് തൊട്ടുപിന്നാലെ പുതിയ മൂന്ന് വൈസ് ചാൻസലർമാരെയും മുഖ്യമന്ത്രി സ്റ്റാലിൻ തന്‍റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിയും ചീഫ് സെക്രട്ടറി വി.ഇരൈ അൻപും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഗവർണറെ അറിയിക്കാതെ ഉന്നത വിദ്യാഭ്യാസമന്ത്രി സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചിരുന്നു. മധുര കാമരാജ് സർവകലാശാലയുടെ ബിരുദ ദാനച്ചടങ്ങ് ഗവർണർ രാഷ്ട്രീയവൽക്കരിച്ചു എന്നാരോപിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ചടങ്ങ് ബഹിഷ്കരിച്ചതും അടുത്തിടെയാണ്

LEAVE A REPLY

Please enter your comment!
Please enter your name here