കുവൈത്ത് സിറ്റി: രാജ്യത്ത് ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമായി നിശ്ചിതപ്പെടുത്തി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് ഉത്തരവ് പുറപ്പെടുവിച്ചു. ഫാർമസികളിൽ വിദേശികൾക്ക് തൊഴിൽ ചെയ്യാനുള്ള ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും ആരോഗ്യമന്ത്രി ഉത്തരവിട്ടു.
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഫാർമസികളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. ഫാർമസി മേഖലയിൽ മാറ്റത്തിനുള്ള സുപ്രധാനമായ രണ്ട് ഉത്തരവുകളായി ഇതിനെ കാണുന്നു.
സ്വകാര്യ ഫാർമസികൾ ആരംഭിക്കാനുള്ള ലൈസൻസ് കുവൈത്ത് പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതാണ് ആദ്യ ഉത്തരവ്. ഫാർമസി നടത്തിപ്പുമായി ബന്ധപ്പെട്ട 1997ലെ മിനിസ്റ്റീരിയൽ ഡിക്രീ ഭേദഗതി ചെയ്താണ് പുതിയ ഉത്തരവ് ഇറക്കിയത്. ഫാർമസിസ്റ്റ് യോഗ്യതയും ഫാർമസി സെന്റർ തുടങ്ങാനുള്ള ലൈസൻസുമുള്ള കുവൈത്തികൾക്ക് മാത്രമായിരിക്കും സ്വകാര്യ മേഖലയിൽ ഫാർമസി നടത്തിപ്പിന് ഇനി അനുമതി.