ന്യൂഡൽഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് തന്റെ രാജിക്കത്തിലും രാഹുല്‍ ഗാന്ധിക്ക നേരേ നിശിത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് ഗുലാം രാജിക്കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. സോണിയാഗാന്ധിയുടെ അദ്ധ്യക്ഷ സ്ഥാനം പേരിനുമാത്രമാണെന്നും കോണ്‍ഗ്രസില്‍ നടക്കുന്നത് രാഹുല്‍ ഗാന്ധിയുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണെന്നും വരെ അദ്ദേഹം കുറ്റപ്പെടുത്തുന്നു. രാഹുൽ ഗാന്ധി പക്വതയില്ലാത്ത നേതാവാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് സോണിയ ഗാന്ധിക്ക് ഗുലാം നബി അയച്ച രാജി കത്തിലെ പരാമർശങ്ങളും.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക നേതൃത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നുമാണ് ഗുലാം നബി ആസാദ് രാജിവച്ചിരിക്കുന്നത്. പാര്‍ട്ടിയുമായുള്ള ദീര്‍ഘകാല ബന്ധവും ഇന്ദിരാഗാന്ധിയുമായുള്ള അടുത്ത ബന്ധവും അദ്ദേഹം അഞ്ച് പേജുകളുള്ള രാജിക്കത്തില്‍ വിശദീകരിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജമ്മു കശ്മീരിലെ സംഘടനാ പദവിയില്‍ നിന്ന് രാജിവെച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് തന്റെ വിശദമായ രാജിക്കത്ത് നല്‍കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന തന്നെ സംസ്ഥാന ഭരണനേതൃത്വത്തിലേയ്ക്ക് ഒതുക്കിയെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഒരിക്കലും നേരിടാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. ഗുലാം നബി ഉള്‍പ്പെടെയുള്ള 23 സീനിയര്‍ നേതാക്കള്‍ നേരത്തേ ചൂണ്ടിക്കാട്ടിയ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ കത്തിലും വ്യക്തമാക്കിയിട്ടുള്ളത്. രാഹുല്‍ ഗാന്ധി കുറേ അനുചരരുടെ പിടിയിലാണെന്നും അദ്ദേഹം ആരോപിക്കുന്നു.
‘യുപിഎ സര്‍ക്കാരിന്റെ സ്ഥാപനപരമായ കെട്ടുറപ്പിനെ തകര്‍ത്തത് രാഹുല്‍ ഗാന്ധിയുടെ റിമോട്ട് കണ്‍ട്രോള്‍ മോഡല്‍’ ഭരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇതാണ് ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും പ്രയോഗിക്കുന്നത്. കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ എന്ന നിലയില്‍ സോണിയാഗാന്ധി വെറും നാമമാത്രമായ വ്യക്തിമാത്രമാണ്. പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും രാഹുല്‍ ഗാന്ധിയോ അതിലും മോശം അദ്ദേഹത്തിന്റെ സുരക്ഷാ ഗാര്‍ഡുകളോ ഒപ്പം പിഎമാരോ ഏറ്റെടുക്കുകയായിരുന്നു. ‘ ആസാദ് നിശിതമായി വിമര്‍ശിക്കുന്നു.