പതിനഞ്ചു വർഷത്തെ ചരിത്രത്തിൽ ആദ്യമായി ട്രാവൻകൂർസിമന്റ്‌സിൽ ശമ്പളം മുടങ്ങി

0

കോട്ടയം: പൊതുമേഖലാ വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുമ്പോൾ , മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയെ തുടർന്ന് പതിനഞ്ചു വർഷത്തെ ചരിത്രത്തിൽ ആദ്യമായി ട്രാവൻകൂർസിമന്റ്‌സിൽ ശമ്പളം മുടങ്ങി. ജീവനക്കാർക്ക് പകുതി ശമ്പളം മാത്രമാണ് മാനേജ്‌മെന്റ് നൽകിയത്. കടുത്ത വിമർശനത്തെ തുടർന്നാണ് പകുതി ശമ്പളമെങ്കിലും നൽകാൻ മാനേജ്‌മെന്റ് തയ്യാറായത്. കമ്പനിയുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ യോഗം ചേർന്ന് ദിവസങ്ങൾക്കകമാണ് ഇപ്പോൾ ശമ്പളം പോലും മുടങ്ങുന്ന സ്ഥിതിയുണ്ടായിരിക്കുന്നത്. വ്യക്തമായ പദ്ധതിയില്ലാതെ മുന്നോട്ട് പോകുന്നതാണ് ഇപ്പോൾ ശമ്പളം പോലും മുടങ്ങുന്ന സ്ഥിതിയിലേയ്ക്ക് എത്തിച്ചത്. വാറ്റ് നികുതി കുടിശികയിൽ കമ്പനി മാനേജ്‌മെന്റ് കൃത്യ സമയത്ത് അപ്പീൽ നൽകാതിരുന്നതാണ് ഇപ്പോൾ റവന്യു റിക്കവറിയിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചത്. ഇത്തരത്തിലുള്ള കെടുകാര്യസ്ഥത മൂലമാണ് ഇപ്പോൾ തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാവാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്.

ട്രാവൻകൂർ സിമന്റ്‌സ് ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടിരുന്ന നാലു കോടി രൂപ അക്കൗണ്ട് ഫ്രീസ് ചെയ്തതോടെ എടുക്കാനാവാതെ വന്നതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. സംസ്ഥാന സർക്കാരിന്റെ വാറ്റ് നികുതിയിൽ കുടിശിക വന്ന ഇനത്തിലുണ്ടായിരുന്ന തുക ഈ അക്കൗണ്ടിൽ നിന്നും റവന്യു റിക്കവറി നടപടികളിലൂടെ വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇത് കൂടാതെ ഈ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ഇപ്പോൾ കമ്പനി പ്രതിസന്ധിയിലായിരിക്കുന്നത്. പതിനഞ്ച് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇപ്പോൾ കമ്പനിയിൽ ശമ്പളം മുടങ്ങുന്നത്.

നേരത്തെ വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യം നൽകാൻ ലേബർ കമ്മിഷണർ ഉത്തരവിട്ടിട്ടു പോലും കമ്പനി അധികൃതർ തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് വിരമിച്ച പത്ത് ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. 36 പേരുടെ ആനുകൂല്യങ്ങൾ കമ്പനിയിൽ നിന്നും വിതരണം ചെയ്യണമെന്ന ലേബർ കമ്മിഷണർ ഉത്തരവ് അനുസരിക്കാതിരുന്നതിനെ തുടർന്നു ലേബർ കമ്മിഷണർ ഷോക്കോസ് നോട്ടീസ് അയച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here