കൊളംബോ: വിവാദമായ ഐ.എസ്.ആർ.ഒ ചാരക്കേസില്‍ വേട്ടയാടപ്പെട്ട് മൂന്നുവർഷം തടവിൽ കഴിഞ്ഞ് ഒടുവിൽ കുറ്റമുക്തയായ മാലദ്വീപ് വനിത ഫൗസിയ ഹസന്‍ അന്തരിച്ചു. 80 വയസായിരുന്നു. ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചാരക്കേസിൽ പ്രതിയായി 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ജയില്‍വാസം അനുഭവിച്ചു. ചലച്ചിത്രനടിയും മാലദ്വീപ് നാഷനല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ഓഫിസറുമായിരുന്നു.
അർബുദരോഗ ബാധിതയായിരുന്ന ഫൗസിയ ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലയാളി ശാസ്ത്രജ്ഞൻ നമ്പി നാരായണനോടൊപ്പം ഐഎസ്‌ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതിയായിരുന്നു ഫൗസിയ ഹസൻ. മാലെ സ്വദേശിയായ മറിയം റഷീദയായിരുന്നു ഒന്നാംപ്രതി.
1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1957ൽ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1998 മുതൽ 2008 വരെ മാലദ്വീപിലെ നാഷണൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഓഫിസറായിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.