കിഫ്ബിക്ക് എതിരായ ഇ ഡി അന്വേഷണത്തിൽ സർക്കാറിന് തിരിച്ചടി

0

കൊച്ചി: കിഫ്ബിക്ക് എതിരായ ഇ ഡി അന്വേഷണത്തിൽ സർക്കാറിന് തിരിച്ചടി. മസാല ബോണ്ട് കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേയില്ല. ഇ.ഡിയുടെ തുടർ നടപടികൾ തടയണമെന്ന കിഫ്ബി ആവശ്യം കോടതി തള്ളി. കേസ് സെപ്റ്റംബർ രണ്ടിന് വീണ്ടും പരിഗണിക്കും.

മസാല ബോണ്ട് അടക്കമുള്ള കാര്യങ്ങൾ റിസർവ് ബാങ്കിന്റ അനുമതിയോടെയാണ് നടന്നത്. ഫെമ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ല. ഫെമ നിയമം ലംഘിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടത് ആർ.ബി.ഐയാണെന്നും കിഫ്ബി കോടതിയിൽ വാദിച്ചു. ഫെമ നിയമങ്ങളുടെ ലംഘനമുണ്ടായതായി സംശയമുണ്ടെന്നും അതിനാൽ വിശദപരിശോധന ആവശ്യമാണെന്നും ഇ.ഡി. വ്യക്തമാക്കി. മറുപടി സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം ആവശ്യമാണെന്നും ഇ.ഡി. ഉദ്യോഗസ്ഥർ പറഞ്ഞു.

സംശയമുള്ള സാഹചര്യത്തിൽ മസാല ബോണ്ട് കേസിൽ അന്വേഷണം നടത്തികൂടെയെന്ന ചോദ്യം കിഫ്ബിയോട് ഹൈക്കോടതി ഉന്നയിച്ചു. സെപ്റ്റംബർ രണ്ടിന് മുമ്പായി മറുപടി സത്യവാങ്മൂലം ഇ.ഡി. കോടതിയിൽ സമർപ്പിക്കണം. മസാല ബോണ്ട് കേസിലെ ഇ.ഡി. അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹരജി ജസ്റ്റിസ് വിജി അരുൺ ആണ് പരിഗണിച്ചത്. കിഫ്ബി സിഇഒ, കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരാണ് കേസിലെ മറ്റ് ഹരജിക്കാർ. 2021 മുതൽ തുടർച്ചയായി സമൻസ് അയച്ച് കിഫ്ബിയുടെ പ്രവർത്തനം ഇ.ഡി. തടസപ്പെടുത്തുകയാണെന്ന് ഹരജിയിൽ ആരോപിക്കുന്നു.

അതേസമയം, കിഫ്ബിയെ തകർക്കാൻ ഇ.ഡി നീക്കം നടത്തുന്നതായി ആരോപിച്ച് അഞ്ച് ഇടത് എംഎ‍ൽഎമാർ നൽകിയ പൊതുതാൽപര്യ ഹരജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഐ.ബി. സതീഷ്, എം. മുകേഷ്, ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നീ എംഎ‍ൽഎമാർ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

73,000 കോടിയുടെ പദ്ധതിയായ കിഫ്ബിയെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇ.ഡി ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. സമൻസ് ലഭിച്ചവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയല്ലേ വേണ്ടതെന്നും ഈ ഘട്ടത്തിൽ ഇത്തരമൊരു പൊതുതാൽപര്യഹരജി നിലനിൽക്കുന്നതാണോയെന്നുമുള്ള പരാമർശം ഹരജി പരിഗണിക്കുന്നതിനിടെ ഡിവിഷൻ ബെഞ്ചിൽ നിന്നുണ്ടായി.

കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദേശിച്ചിട്ടുള്ള സാഹചര്യത്തിൽ ഇ.ഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണ്. രാഷ്ട്രീയ താൽപര്യത്തോടെയാണ് ഇ.ഡിയുടെ നടപടികളെന്നും ഹരജിക്കാരുടെ അഭിഭാഷകൻ ആരോപിച്ചു. എന്നാൽ, അന്വേഷണത്തിൽ രാഷ്ട്രീയമുണ്ടെന്ന ആരോപണം തെറ്റാണെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.

സമൻസ് ലഭിച്ചവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് തോമസ് ഐസക് കോടതിയെ സമീപിച്ചത് പരാമർശിച്ച് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തോമസ് ഐസക്കിനെ സഹായിക്കാനാണ് ഈ ഹരജിയെന്നും അന്വേഷണം അട്ടിമറിക്കാനുള്ള സംഘടിതശ്രമമുണ്ടെന്നും വ്യക്തമാക്കി. തുടർന്ന് ഹരജി ഫയലിൽ സ്വീകരിക്കാതെ വിധി പറയാൻ മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here