ആലുവ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ചാലക്കൽ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം. ഏക്കർകണക്കിന് കൃഷിയിടങ്ങളാണ് വെള്ളത്തിലായത്. ചാലക്കലിലെ പൊങ്ങംവേലി, ഇരുമ്പായി, വട്ടച്ചാൽ ഭാഗങ്ങളിലാണ് കൃഷിയിടങ്ങളിൽ വെള്ളം കയറിയത്.
നിരവധി കർഷകരുടെ ഏത്തവാഴ, കപ്പ തുടങ്ങിയ വിളകളിലാണ് വെള്ളം കെട്ടി നിൽക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും ഇത്തരത്തിൽ കൃഷി നാശമുണ്ടായിരുന്നു. പ്രളയം, കോവിഡ് ലോക് ഡൗൺ തുടങ്ങിയ സന്ദർഭങ്ങളിലും ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. അതിൽ നിന്നെല്ലാം കരകയറാൻ ബാങ്ക് വായ്പകളടക്കമെടുത്താണ് കർഷകർ വീണ്ടും കൃഷിയിറക്കിയത്.
ഇതിനിടയിലാണ് അപ്രതീക്ഷിതമായി കനത്ത മഴയും വെള്ളക്കെട്ടുമുണ്ടായത്. അതിനാൽ തന്നെ ഇത്തവണയും വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് കർഷകർ.