പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ലഹരിവേട്ട തുടരുന്നു

0

പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ലഹരിവേട്ട തുടരുന്നു. ആര്‍.പി.എഫും എക്‌െസെസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മൂന്നുകിലോ ഹാഷിഷ് ഓയിലും ഏഴു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി.
കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി അഹമ്മദ് സുെഹെല്‍(23), കല്ലായി സ്വദേശി അലോക്(24) എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മയക്കുമരുന്നു വിപണിയില്‍ ആറുകോടി രൂപയിലധികം വിലവരും.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്നാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചത്. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസില്‍ പാലക്കാട് വന്നിറങ്ങി, കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് വിഭാഗവും എക്‌െസെസും പ്രതികളെ വലയിലാക്കുകയായിരുന്നു. മലബാര്‍ മേഖല കേന്ദ്രീകരിച്ച് വിദേശരാജ്യങ്ങളിലേക്കു ലഹരിമരുന്നുകള്‍ കടത്തുന്ന വന്‍ മാഫിയാസംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിവായത്.
സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച് ട്രെയിനുകളില്‍ തീവ്രപരിശോധന നടത്താനുള്ള ആര്‍.പി.എഫ്. ഐ.ജി: ബി.എന്‍. ഈശ്വരറാവുവിന്റെ പ്രത്യേക നിര്‍ദേശപ്രകാരം പാലക്കാട് ഡിവിഷന്‍ കമ്മിഷണര്‍ ജെതിന്‍ ബി. രാജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. കേശവദാസ്, എസ്.ഐമാരായ ദീപക് എ.പി, അജിത് അശോക്, എ.എസ്.ഐമാരായ സജു.കെ, എസ്.എം. രവി, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍. അശോക്, പി.പി. അബ്ദുള്‍ സത്താര്‍, എക്‌െസെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. സതീഷ്, ഇന്‍സ്‌പെക്ടര്‍ കെ. നിഷാന്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ രജീഷ് കുമാര്‍, പി.കെ. ഷിബു, സി.ഇ.ഒ.മാരായ ഹരിദാസ്, രമേശ്, സീനത്ത് എന്നിവരാണുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here