കാസര്‍കോട്: ലഹരിക്കടത്തില്‍ പിടിക്കപ്പെടുന്നവരെ മഹല്ലില്‍ നിന്ന് പുറത്താക്കുമെന്ന് പടന്നക്കാട് അന്‍സാറുല്‍ ഇസ്‌ലാം ജമാഅത്ത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ലെന്നും ജമാഅത്ത് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് മുന്‍പും ഇത്തരത്തില്‍ തീരുമാനവുമായി മഹല്ല് കമ്മിറ്റി രംഗത്തെത്തിയിരുന്നു. 2018 മാര്‍ച്ച് 28 രണ്ട് വ്യക്തികള്‍ക്കെതിരെ നടപടിയെടുത്തു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഐകകണ്‌ഠ്യേന നടപടിയെടുക്കുകയായിരുന്നുവെന്നും പടന്നക്കാട് അന്‍സാറുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സിഎംഅബൂബക്കര്‍ പറഞ്ഞു.ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഒരാളും മഹല്ല് കമ്മിറ്റിയില്‍ പാടില്ലെന്നാണ് തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ച നാലുപേരെ മഹല്ലിലെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായാണ് പുറത്ത് വരുന്ന വിവരം.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഒരാളും മഹല്ല് കമ്മിറ്റിയില്‍ പാടില്ലെന്നാണ് തീരുമാനം. 580 വീടുകളാണ് കമ്മിറ്റിക്കു കീഴിലുള്ളത്. അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഇവരുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. വധുവിന്റെ വീട്ടുകാര്‍ക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. മഹല്ലിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുകയും എല്ലാ പരിപാടികളില്‍നിന്നും മാറ്റിനിര്‍ത്തുകയും ചെയ്യും.
ഇത്തരം വ്യക്തികള്‍ മരിച്ചാല്‍ ഖബറടക്കത്തിനുശേഷമുള്ള ചടങ്ങുകളില്‍നിന്നും വിട്ടുനില്‍ക്കും.യുവാക്കള്‍ രാത്രി പത്തിനുശേഷം അകാരണമായി ടൗണുകളില്‍ കൂട്ടംകൂടി നില്‍ക്കുന്നതും വിലക്കി. കുട്ടികള്‍ രാത്രി വീട്ടില്‍ തിരിച്ചെത്തുന്നതും വൈകിയെത്തുന്നതുമെല്ലാം രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും മഹല്ല് കമ്മിറ്റി നിര്‍ദേശിച്ചു. മഹല്ല് കമ്മിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ സംഘടനകള്‍ രംഗത്തുവന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി നേരിട്ടെത്തി കമ്മിറ്റിയംഗങ്ങളെ അനുമോദിച്ചു.