ഹൈക്കോടതി ഉത്തരവ് കാണിച്ചിട്ടും നഗരസഭ അധ്യക്ഷ കനിഞ്ഞില്ല; 34 ദിവസമായി സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്, രാജ് കബീറിനെ നാട്ടിലെത്തിച്ചു

0

കണ്ണൂർ: തലശ്ശേരിയിൽ ഫർണീച്ചർ വ്യവസായം നഗരസഭ പൂട്ടിച്ചതിന്റെ പേരിൽ നാട് വിട്ട സംഭവത്തിൽ പ്രതികരണവുമായി ദമ്പതികൾ. താനും ഭാര്യയും നാടുവിട്ടത് നഗരസഭയുടെ പ്രവൃത്തി കാരണമെന്ന് രാജ് കബീർ ആരോപിച്ചു. “മനം മടുത്തു. വ്യവസായ സ്ഥാപനം പൂട്ടിയതോടെ സാമ്പത്തിക പ്രശ്നങ്ങളുണ്ടായി . വ്യവസായം പൂട്ടിയതോടെ ഇനിയും തുടരാനാകില്ലെന്ന് മനസിലായി. ഹൈക്കോടതി ഉത്തരവ് കാണിച്ചിട്ടും നഗരസഭ അധ്യക്ഷ കനിഞ്ഞില്ല. നീതി കിട്ടിയില്ല. വ്യവസായ മന്ത്രി പി രാജീവും അനുകൂലമായാണ് പെരുമാറിയത്. എന്നാൽ സാഹചര്യം എല്ലാം വിശദീകരിച്ചിട്ടും നഗരസഭാ അധ്യക്ഷ ഗൗനിച്ചില്ല” എന്നും രാജ് കബീർ പറയുന്നു.

34 ദിവസമായി സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. മുന്നോട്ട് പോകാൻ ആകാത്ത സാഹചര്യത്തിൽ എങ്ങനെയാണ് പിഴ അടയ്ക്കുക. ഹൈക്കോടതിയിൽ പോയി പിഴ തുകയുടെ പത്ത് ശതമാനം അടച്ചാൽ മതിയെന്ന ഉത്തരവ് വാങ്ങിയിട്ടും നഗരസഭ പെയർപേഴ്സൺ ക്രൂരമായി പെരുമാറി. സ്ഥാപനം അടച്ചിട്ടതോടെ തൊഴിലാളികളുടെ കുടുംബങ്ങൾ പോലും വഴിയാധാരമായി.

ഷീറ്റ് ഇടാൻ നിർദേശിച്ചത് നഗരസഭ ആരോഗ്യ വിഭാഗം ആണ്. എന്നിട്ടും ദ്രോഹിച്ചു. നഗരസഭയിൽ കയറി ഇറങ്ങി അപേക്ഷിച്ചിട്ടും നഗരസഭ അധ്യക്ഷയും അധികൃതരും കനിഞ്ഞില്ല. ഒരു മറുപടിയും നൽകിയില്ല. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടയുമായും ബന്ധമില്ലെന്നും ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ലെന്നും എന്നിട്ടും തന്നെ എന്തിനാണ് ഇങ്ങനെ ദ്രോഹിച്ചതെന്നും രാജ് കബീർ ചോദിക്കുന്നു.

നഗരസഭയ്ക്ക് എതിരെ കത്തെഴുതി വച്ച് നാട് വിട്ട രാജ് കബീറിന്‍റേയും ഭാര്യ ശ്രീവിദ്യയുടേയും മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നുള്ള പരിശോധനയിലാണ് ഇവരെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത്. ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ടവർ ലൊക്കേഷൻ പൊലീസിന് ലഭ്യമായി. തുടർന്ന് ഡി ഐ ജി രാഹുൽ ആർ നായരുടെ നിർദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പൊലീസ് ദമ്പതികളെ കണ്ടെത്തി നാട്ടിലെത്തിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here