ഹരിയാനയിലെ ബിജെപി നേതാവ് സോനാലി ഫോഗട്ടി(42)ന്റെ മരണവുമായി ബന്ധപ്പെട്ട് സഹായികളായ സുധീർ സാഗ്വാൻ, സുഖ്വിന്ദർ സിംഗ് വാസി എന്നിവരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. ഓഗസ്റ്റ് 22ന് സോനാലി ഗോവയിലെത്തിയപ്പോൾ ഇരുവരും അനുഗമിച്ചിരുന്നു.
സോനാലിയുടെ ശരീരത്തിൽ പലയിടങ്ങളിലായി മുറിവേറ്റ പാടുകളുണ്ടെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതേസമയം, ബയോപ്സി ഉൾപ്പെടെയുള്ള വിശദമായ പരിശോധനകൾക്കുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഫോറൻസിക് വിഭാഗം ഡോ. സുനിൽ ശ്രീകാന്ത് ചിംബോൽക്കർ പറഞ്ഞു.
സുധീറും സുഖ്വിന്ദറും ചേർന്നു സോനാലിയെ കൊലപ്പെടുത്തിയതാണെന്നു സഹോദരൻ റിങ്കു ധാക്ക കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. മൂന്നുവർഷം മുന്പ് സോനാലി മാനഭംഗത്തിനിരയായി. ഭക്ഷണത്തിൽ ലഹരിമരുന്നു നല്കി ബോധരഹിതയാക്കിയശേഷം ഇരുവരും പീഡിപ്പിക്കുകയായിരുന്നുവെന്നും ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് അവർ സോനാലിയെ ബ്ലാക്മെയിൽ ചെയ്യാറുണ്ടായിരുന്നുവെന്നും റിങ്കുവിന്റെ പരാതിയിലുണ്ട്.
മരണശേഷം ഹരിയാനയിലെ സോനാലിയുടെ ഫാം ഹൗസിൽനിന്നു സിസിടിവി കാമറകളും ലാപ്ടോപ്പും കാണാതായിട്ടുണ്ട്. മരിക്കുന്നതിനു മണിക്കൂറുകൾക്കുമുന്പ് വീട്ടിലേക്കുവിളിച്ച് അമ്മയോടും സഹോദരിയോടും സഹായികൾ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞിരുന്നു.
ഓഗസ്റ്റ് 22ന് രാത്രി ഗോവയിലെ റസ്റ്ററന്റിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സോനാലിയെ ഉത്തരഗോവയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരിച്ചനിലയിലാണ് സോനാലിയെ എത്തിച്ചതെന്ന് ഡോക്ടർമാർ മൊഴി നല്കിയിരുന്നു.
ഗോവ ഡിജിപി ജസ്പാൽ സിംഗിന് അന്വേഷണച്ചുമതല നല്കിയെന്നു മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.