ന്യൂഡൽഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വക്താവ് ജയറാം രമേശ്. ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാധീനത്തിൽ പെട്ടിരിക്കുകയാണെന്ന് ജയറാം രമേശ് തുറന്നടിച്ചു.
ജി.എൻ.എയുടെ (ഗുലാം നബി ആസാദ്) ഡിഎൻഎ “മോഡി’ഫൈഡ് ആയെന്നാണ് ജയറാം രമേശ് വിമർശിച്ചത്. “ആദ്യം പാർലമെന്റിൽ മോദിയുടെ കണ്ണുനീർ, പിന്നെ പത്മവിഭൂഷൺ, പിന്നെ വീട് വിപുലീകരണം, ഇതൊന്നും യാദൃശ്ചികമല്ല, സഹകരണമാണ്’- രമേശ് പറഞ്ഞു.
മോദി പാർലമെന്റിൽ ആസാദിന് നൽകിയ വൈകാരിക വിടവാങ്ങലിനെ ചുണ്ടിക്കാട്ടിയാണ് ജയറാം രമേശിന്റെ വിമർശനം ഉണ്ടായിരിക്കുന്നത്. അതേസമയം, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നാണ് ആസാദ് രാജിവച്ചത്. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.
പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി. രാജികത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. അരനൂറ്റാണ്ടുകാലത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തീരുമാനം എടുത്തത് ഹൃദയവേദനയോടെയെന്നും രാജിക്കത്തിൽ പറയുന്നു.