ചങ്ങരംകുളം: വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർഥികൾക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. പെരുമ്പിലാവ് അൻസാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളെയാണ് കണ്ടക്ടർ മർദിച്ചത്. സംഭവത്തിൽ ബസ് കണ്ടക്ടറെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശ്ശൂർ കോഴിക്കോട് റൂട്ടിലോടുന്ന ജോണിച്ചൻ ബസിലെ കണ്ടക്ടർ സുബൈദിനെയാണ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച രാവിലെ എട്ട്മണിയോടെയാണ് സംഭവം. വളയംകുളത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെരുമ്പിലാവ് അൻസാർ സ്കൂളിലെ വിദ്യാർഥികളെയാണ് കണ്ടക്ടർ മർദിച്ചത്.
കൂറ്റനാട് സ്വദേശി ബാസിൽ, കടവല്ലൂർ സ്വദേശി ഷിനാഫ്, എടപ്പാൾ സ്വദേശി സാഹി ലൈസ് എന്നിവർക്കാണ് മർദനമേറ്റത്. പരിക്കേറ്റ വിദ്യാർഥികളെ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സഹീറിന്റെ നേതൃത്വത്തിൽ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.