കോഴിക്കോട്: കർണാടകയ്ക്കു പിന്നാലെ കേരളത്തിലും ഹിജാബ് വിലക്കികൊണ്ട് സ്കൂളുകൾ. പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർത്ഥിനികളെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥിനികൾ രംഗത്ത്. പ്ലസ് വൺ പ്രവേശനത്തിനെത്തിയ വിദ്യാർഥിനിയോട് ശിരോവസ്ത്രം അനുവദിക്കില്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. യൂണിഫോമിൽ ശിരോവസ്ത്രമില്ലെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.
തട്ടമിടാൻ പറ്റില്ലെന്നാണോ എന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ്, സൗകര്യമുണ്ടെങ്കിൽ കുട്ടിയെ ചേർത്താൽ മതിയെന്നും പ്രിൻസിപ്പൽ പറഞ്ഞതായി വിദ്യാർത്ഥിനിയുടെ രക്ഷിതാവ് പറഞ്ഞു. ചില കുട്ടികള്‍ക്ക് മാത്രമായി യൂണിഫോമിൽ മാറ്റം വരുത്താനാകില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. സ്കൂളിൽ താത്കാലിക അഡ്മിഷൻ എടുത്ത വിദ്യാർത്ഥിനി സ്‌കൂൾ മാറാനുള്ള ശ്രമത്തിലാണ്.
മതാചാരത്തിന്റ ഭാഗമായ ശിരോവസ്ത്രമിടാന്‍ സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളും അനുവാദം നല്കുന്നുണ്ട്. ശിരോവസ്ത്രം അനുവദിക്കാത്തത് സംബന്ധിച്ച് കോഴിക്കോട് പ്രൊവിഡന്സ് സ്കൂളിനെതിരെ നേരത്തെയും പരാതി ഉയർന്നിട്ടുണ്ട്.