രാജസ്ഥാനിൽ പ്രതിഷേധവുമായി കോളജ് വിദ്യാർഥിനികൾ വാട്ടർടാങ്കിന് മുകളിൽ കയറി. ജയ്പുരിലെ മഹാറാണി കോളജിലാണ് സംഭവം.
കോളജ് ക്യാംമ്പസിനുള്ളിൽ ബാങ്ക്, എടിഎം മെഷിൻ, ജിം എന്നിവ വേണമെന്ന ആവശ്യമുന്നയിച്ചാണ് വിദ്യാർഥിനികൾ പ്രതിഷേധിച്ചത്. വാട്ടർ ടാങ്കിന് മുകളിൽ നിന്നും താഴെ ഇറങ്ങാൻ കോളജ് അധികൃതരും പോലീസും ഇവരോട് ആവശ്യപ്പെട്ടുവെങ്കിലും വിദ്യാർഥിനികൾ വഴങ്ങിയില്ല.
തുടർന്ന് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇവർ താഴെ ഇറങ്ങാൻ തയാറായത്. അതേസമയം, രാജസ്ഥാൻ സർവകലാശാലയിലെ വാട്ടർടാങ്കിന് മുകളിലും പ്രതിഷേധവുമായി മൂന്ന് വിദ്യാർഥി നേതാക്കൾ കയറി.
വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് തീയതി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, തീയതി നീട്ടാൻ സർക്കാർ വിസമ്മതിച്ചു. ഇവരുടെ പ്രതിഷേധം തുടരുകയാണ്. രാജസ്ഥാനിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 26 നും വോട്ടെണ്ണൽ ഓഗസ്റ്റ് 27 നും നടക്കും.