സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വി.ഡി.സവര്‍ക്കറെ അനുസ്മരിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നരേന്ദ്ര മോദി ചരിത്രത്തെ തിരുത്താന്‍ ശ്രമിക്കുകയാണ്. സ്വാതന്ത്ര്യ സമരകാലത്ത് സംഘപരിവാര്‍ ബ്രിട്ടിഷുകാര്‍ക്കൊപ്പം നിന്നു
സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചു. ഇന്നു സ്വാതന്ത്ര്യസമരത്തിന്റെ നേരവകാശികളാകാന്‍ ചരിത്രം തിരുത്തി പുതിയ ചരിത്രം രചിക്കാനായാണ് സംഘപരിവാറും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാജ്യത്തിന്റെ വൈസ്രോയിയുടെ മുന്നില്‍ പോയി നമ്മള് തമ്മില്‍ ഒരു പ്രശ്നവുമില്ല, ഞങ്ങള്‍ നിങ്ങള്‍ക്കെതിരല്ല നിങ്ങളുടെ കൂടെയാണ് എന്ന് പറഞ്ഞവരാണ് അന്നത്തെ സംഘപരിവാര്‍ വിഭാഗം.
ഡൽഹിയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരാളുടെ പേര് പരാമർശിക്കുന്നത് നാം കേട്ടു. അദ്ദേഹത്തെ സ്വാതന്ത്ര്യസമര സേനാനിയായി ചിത്രീകരിക്കുന്നതാണ് കണ്ടത്. എന്നാൽ അദ്ദേഹത്തിന്റെ വലിയതോതിലുള്ള പ്രത്യേകത എന്താണ്? സ്വാതന്ത്ര്യ സമരഘട്ടത്തിൽ അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹം ജയിലിൽനിന്ന് രക്ഷപ്പെടാൻ ബ്രിട്ടനു മാപ്പ് എഴുതിക്കൊടുത്തു എന്നതാണ്. ഗാന്ധി വധത്തിൽ പ്രതിയായിരുന്ന അദ്ദേഹത്തിനെ ഇന്ന് പ്രധാനമന്ത്രി വലിയൊരു ബഹുമതി ചാർത്തിക്കൊടുക്കുന്നു. ചരിത്രം തിരുത്താൻ ശ്രമിക്കുകയാണ്.’ പിണറായി പറഞ്ഞു.