തിരുവനന്തപുരം: നാല് ദശാബ്ദത്തിന്റെ ഇടവേളയ്‌ക്ക് ശേഷം ചാല ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് പെൺകുട്ടികൾ എത്തും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ വിദ്യാലയത്തിലേക്ക് പഠിക്കാനായി പെൺകുട്ടികൾ കടന്നുവരുന്നത്. ഇത് കാരണം കൊണ്ട് തന്നെ വിപുലമായ പ്രവേശനോത്സവമാണ് ഇത്തവണ സ്കൂൾ അധികൃതർ ഒരുക്കിയിരിക്കുന്നത്. ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനിരിക്കെയാണ് പെൺകുട്ടികൾക്കായുള്ള പ്രവേശനവും ഒരുക്കിയിരിക്കുന്നത്. 9.30ന് നടക്കുന്ന സ്വീകരണ സമ്മേളനം മന്ത്രി മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ഫലവൃക്ഷത്തൈകൾ നൽകിയാണ് പെൺകുട്ടികളെ സ്വീകരിക്കുന്നത്.
ആകെ 18 പെൺകുട്ടികളാണ് ലിസ്റ്റിലുള്ളത്. ഇതിൽ 12 പേർ അഡ്മിഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഇന്നുകൂടി അഡ്മിഷനുള്ളതിനാൽ കൂടുതൽ വിദ്യാർത്ഥിനികൾ എത്തുമെന്നാണ് പ്രതീക്ഷ. ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ചാല ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയങ്ങളിൽ പ്രവർത്തിച്ചിരുന്ന ഏക വിദ്യാലയമാണിത്. കുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോഴാണ് ഗേൾസ് സ്‌കൂൾ, തമിഴ് സ്‌കൂൾ, ബോയ്‌സ് സ്‌കൂൾ എന്നിങ്ങനെ മൂന്നായി തിരിച്ചത്. അതാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും മിക്‌സഡ് സ്‌കൂൾ ആയി മാറ്റുന്നത്. കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലിം, വലിയശാല വാർഡ് കൗൺസിലർ എസ്. കൃഷ്ണകുമാർ, തണൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എം. ജിഷ്ണു, പി.ടി.എ പ്രസിഡന്റ് വി. സതീഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും