ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. തെലങ്കാനയിലെ ബിജെപി എംഎൽഎ ടി രാജ സിങ്ങിനെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയും അറസ്റ്റിലായെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി ഹൈദരാബാദിൽ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തി രാജാ സിംഗ് വീഡിയോ പുറത്തുവിട്ടുവെന്നാണ് ആരോപണം. തുടർന്ന് പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ബിജെപി എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
സിറ്റി പോലീസ് കമ്മീഷണർ സിവി ആനന്ദിന്റെ ഓഫീസിന് മുന്നിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം നടന്നു.രാജാ സിംഗ് വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബഷീർ ബാഗിലെ കമ്മീഷണർ ഓഫീസിൽ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
ഹൈദരാബാദിൽ ഒരു കോമഡി ഷോ നടത്തിയ ഹാസ്യനടൻ മുനവർ ഫാറൂഖിക്കെതിരെ ബിജെപി എംഎൽഎ ഒരു ‘കോമഡി’ വീഡിയോ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയിലാണ് വിവാദ പരാമർശം നടത്തിയതായി ആരോപണമുള്ളത്. നേരത്തെ, ഫാറൂഖിയുടെ ഷോ നിർത്തുമെന്നും വേദിയിലെ സെറ്റ് കത്തിക്കുമെന്നും രാജാ സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയുടെ പേരിൽ ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി.
മുനവർ ഫാറൂഖി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും രാജ സിംഗ് ആരോപിക്കുന്നു.ഹാസ്യനടനും അമ്മയ്ക്കും എതിരെ രൂക്ഷ പരാമർശം നടത്തുന്നതാണ് ബിജെപി എംഎൽ എയുടെ വീഡിയോ