അട്ടപ്പാടി മധു വധക്കേസ്; പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി

0

പാലക്കാട്: അട്ടപ്പാടിയില്‍ വനവാസി യുവാവ് മധു ആള്‍ക്കൂട്ട വിചാരണക്കിടെ കൊലചെയ്യപ്പെട്ട കേസിലെ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് എസ്.സി എസ്.ടി കോടതിയുടേതാണ് ഉത്തരവ്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങളെ പൂര്‍ണമായും അംഗീകരിച്ചാണ് കോടതി മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരിക്കുന്നത്.

ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇനി വിസ്തരിക്കാന്‍ പോകുന്ന ചില സാക്ഷികളേയും പ്രതികള്‍ നിരന്തരം വിളിച്ചതിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പതിനാറാം തീയതി ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയില്‍ തീര്‍പ്പ് വന്നതിന് ശേഷമാകും ഇനി വിസ്താരം.

ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേര്‍ കൂറുമാറി. രണ്ടുപേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കിയത്. ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here