തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഗൂഢാലോചനയില്‍ യുഡിഎഫിലെ ചില പ്രമുഖ നേതാക്കൾക്കും പങ്കുണ്ടെന്ന ആരോപണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കല്ലേറിനുപിന്നില്‍ ബിജെപി, കോണ്‍ഗ്രസ് അവിശുദ്ധബന്ധമുണ്ടെന്നും റിയാസ് ആരോപിച്ചു.
തുടർഭരണം ദഹിക്കാത്ത ആളുകളാണ് ആക്രമണത്തിന് പിന്നിൽ. സംസ്ഥാനത്ത് ബോധപൂർവം കുഴപ്പമുണ്ടാക്കാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നതെന്നും റിയാസ് പറഞ്ഞു.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും പറഞ്ഞു. ബിജെപിയാണ് ഇതിനു പിന്നിൽ. കേരളത്തിലെ സമാധാനം തകർക്കാനാണ് അവർ ശ്രമിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളെ ഇറക്കി ആക്രമണം നടത്താനാണ് ബിജെപിയുടെ നീക്കമെന്നും ഇ.പി പറഞ്ഞു.