വൈക്കം: ഭാര്യയെ വെട്ടി പരിക്കേല്പിച്ചശേഷം ഭര്‍ത്താവ് വിഷം കഴിച്ചു മരിച്ചു. തലയാഴം തോട്ടകം കമ്മ്യൂണിറ്റി ഹാളിനു സമീപം പുത്തന്‍വീട്ടില്‍ ദാമോദരനാണ് ഭാര്യ സുശീല(58) യെ വെട്ടി പരിക്കേല്പിച്ചശേഷം വിഷം കഴിച്ചു മരിച്ചത്.
കഴുത്തിന് പുറകില്‍ ആഴത്തില്‍ മുറിവേറ്റ സുശീലയെ കോട്ടയം മെഡിക്കല്‍ കോളജ് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സുശീല അപകട നില തരംചെയ്തായി പോലിസ് പറഞ്ഞു.
ആക്രമണത്തിനു ശേഷം കടന്നു കളഞ്ഞ ദാമോദരനെ പിന്നീട് വീടിനു സമീപം തോട്ടരികില് അവശനിലയില്‍ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംശയ രോഗമാണു സംഘര്‍ഷത്തിനു ഇടയാക്കിയതെന്നു പോലീസ് പറഞ്ഞു.
ഉച്ച കഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. രാവിലെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പോയ സുശീല ക്ഷേത്രത്തിലെ പ്രാതലൂട്ടിനുശേഷം ഉച്ചകഴിഞ്ഞാണ് വീട്ടിലേക്കു വന്നത്. പാടശേഖരത്തിനു നടുവിലാണ് ദാമോദരനും കുടുംബവും താമസിച്ചിരുന്നത്.
ഭാര്യയും രണ്ടു മക്കളുമുള്ള ദാമോദരന്‍ അവരെ ഉപേക്ഷിച്ചു സുശീലയ്ക്കൊപ്പം താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹന അപകടത്തില്‍ പരിക്കേറ്റ മകന് ഉണ്ണി മനോ നിലതെറ്റിയ നിലയിലാണ്.
കുറച്ചുകാലമായി ദാമോദരന്‍ വീട്ടില്‍ നിന്നു കുറച്ചുമാറി ആടുകളെ വളര്‍ത്തുന്ന ഷെഡിന്റെ ഒരു ഭാഗത്താണ് താമസിക്കുന്നത്. ഉച്ച കഴിഞ്ഞ് ഈ ഷെഡിനടുത്ത് സുശീല എത്തിയപ്പോഴാണ് ദാമോദരന്‍ സുശീലയുമായി വഴക്കുകൂടിയത്. വഴക്കിനിടയില്‍ സുശീലയെ വീഴ്ത്തിയശേഷം കറികത്തി കൊണ്ട് കഴുത്തിന്റെ പുറകു ഭാഗത്ത് ഇയാള്‍ അറുക്കുകയായിരുന്നു.
നിലവിളി കേട്ട് സമീപവാസിയായ സ്ത്രീയും മറ്റും ഓടിയെത്തി ഇയാളെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ദാമോദരന്‍ പാടത്തിലൂടെ ഓടി മറഞ്ഞു. പിന്നീട് പോലിസ് എത്തി നടത്തിയതെരച്ചിലില്‍ ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തി. വൈക്കം താലൂക്ക് ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.