വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണം; ഷോൺ ജോർജിൻറെ വീട്ടിലെ റെയ്ഡ് പൂർത്തിയായി;

0

കോട്ടയം: നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടു ഷോൺ ജോർജിൻറെ വീട്ടിൽ നടന്ന ക്രൈംബ്രാഞ്ച് റെയ്ഡ് പൂർത്തിയായി. മൂന്നു മൊബൈൽ ഫോണുകളും അഞ്ച് മെമ്മറി കാർഡുകളും രണ്ട് ടാബും കസ്റ്റഡിയിൽ എടുത്തു. ഈരാറ്റുപേട്ടയിലെ പി.സി ജോർജിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച കേസിൽ വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണത്തിലായിരുന്നു പരിശോധന. ദിലീപുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ പേരിലായിരുന്നു നടപടി.

നടിയെ ആക്രമിച്ച കേസിൽ ​ദിലീപിനെതിരെ ഗൂഡാലോചന നടന്നെന്ന് വരുത്തിത്തീർക്കാൻ ഉണ്ടാക്കിയതായിരുന്നു വ്യാജ വാട്ട്സ്ആപ്പ് ചാറ്റ്. ഇതേ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. ഷോൺ ജോർജിൻറെ ഫോണിൽ നിന്നും വധഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിൻറെ ഫോണിലേക്ക് വന്നതാണ് സ്‌ക്രീൻ ഷോട്ടുകൾ. കൃത്രിമ സ്‌ക്രീൻ ഷോട്ടുകൾ നിർമിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാനായിരുന്നു റെയ്ഡ്.

അതേസമയം, ദിലീപിന് ദോഷകരമായി വന്ന ചാറ്റുകൾ അയച്ചു നൽകിയിരുന്നെന്നും എന്നാൽ ആ സ്ക്രീൻഷോട്ടുകൾ നിർമിച്ചത് താൻ അല്ലെന്നും ഷോൺ ജോർജ് പറഞ്ഞു. രാവിലെ ഏഴര മുതൽ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടൻ, തൃശൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പിൻറെ സ്‌ക്രീൻ ഷോട്ടുകൾ. പ്രമോദ് രാമൻ, ടി.ബി മിനി, സന്ധ്യ ഐ.പി.എസ്, ലിബർട്ടി ബഷീർ, മഞ്ജു വാര്യർ, ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ് കുമാർ തുടങ്ങിയവരുടെ പേരിലാണ് വ്യാജ വാട്ട്സ്ആപ്പ് ചാറ്റുകൾ നിർമിച്ചത്. ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലായിരുന്നു ഗ്രൂപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here