കേളകം: ഇരട്ടത്തോട്ടിൽ യുവാവിനെ പുഴയിൽ വീണ് കാണാതായി. ഇരട്ടത്തോട് കോളനിയിലെ കൂടത്തിൽ പരേതനായ രാജു-ശാന്ത ദമ്പതികളുടെ മകൻ അജിത്തിനെയാണ് (24) ഞായറാഴ്ച അഞ്ചുമണിയോടെ തോട്ടിൽ കാണാതായത്. ഇരട്ടത്തോട് കോളനിക്ക് സമീപത്തെ കലുങ്കിൽ അജിത്തും മറ്റ് കോളനിവാസികളും തോട്ടിൽ വെള്ളം ഉയർന്നത് കാണാനായി എത്തിയതായിരുന്നു.
ഇതിനിടയിൽ അജിത്തിനെ കാണാതാവുകയായിരുന്നുവെന്ന് കോളനിവാസികൾ പറയുന്നു. കോളനിവാസികളും നാട്ടുകാരും ചേർന്ന് തോട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേളകം പൊലീസ്, ഇരിട്ടി അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി ഇരട്ടത്തോടിലും ബാവലിപ്പുഴയിലും വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ, കേളകം എസ്.എച്ച്.ഒ അജയ്കുമാർ, എസ്.ഐ ജാൻസി മാത്യു, ഇരിട്ടി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ കെ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. വൈകീട്ട് ഏഴ് മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ബാവലിപ്പുഴയിലും തോട്ടിലും വീണ്ടും പരിശോധന നടത്തും.