സ്വപ്നയ്ക്ക് തിരിച്ചടി; ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

0

കൊച്ചി: ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. മുൻ മന്ത്രി കെ ടി ജലീലിന്റെ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. രണ്ട് കേസുകളിലും അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണെന്നും അതിനാൽ എഫ്‌ഐആർ റദ്ദാക്കണമെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ വാദം പരിഗണിച്ചാണ് ഹൈക്കോടതി ഹർജികൾ തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്.

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് എടുത്ത ഗൂഡാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ രഹസ്യ മൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്ന ഹൈക്കോടതിയെ അറിയിച്ചത്. സ്വപ്ന സുരേഷിന് പുറമെ പി സി ജോർജ്ജും കേസിൽ പ്രതിയാണ്. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പി സി ജോർജ്ജ്, സ്വപ്ന സുരേഷ് എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുള്ളത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് 164 പ്രകാരം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേസുകൾ എടുത്തതെന്നും പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ വാദം. എന്നാൽ നിക്ഷിപ്ത താൽപര്യമാണ് സ്വപ്നയുടെ രഹസ്യ മൊഴിക്ക് പിന്നിലെന്നും തെളിവുകൾ ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഇതിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം. അന്വേഷണം തുടരുന്ന ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here