തൃശ്ശൂർ: അതിതീവ്രമഴ പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചാലക്കുടിയിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് ഡാമുകളിൽനിന്നും വലിയ അളവിൽ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചാലക്കുടി പുഴക്കരയിലുള്ളവർ അടിയന്തരമായി താമസിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.
പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് ഡാമുകളിൽനിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണം. 2018, 2019 പ്രളയകാലത്ത് ആളുകൾ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവർ മുഴുവൻ ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ചിമ്മിനി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നും അധികൃതർ അറിയിച്ചു. കുറുമാലി പുഴക്കരയിലുള്ളവർ മാറിത്താമസിക്കണം. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത. നിലവിൽ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിങ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാൻ സാധ്യതയുണ്ട്. ആയതിനാൽ കുറുമാലി പുഴയുടെ തീരത്തുള്ളവർ ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം- കളക്ടർ നിർദേശിച്ചു.