മയക്കുമരുന്നു കേസിൽ പ്രതിയായ നൈജീരിയക്കാരനെ മഹാരാഷ്ട്രയിലെ താനെ നഗരത്തിനടുത്തുള്ള വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് സിറ്റി പോലീസ്. ജോ ഇസിക്കിൽ ആണു മരിച്ചത്. നല്ലാസോപാറയിലാണു ഇസിക്കിൽ താമസിച്ചിരുന്നത്.
വെള്ളിയാഴ്ച പോലീസിനെ കണ്ട് ഇയാൾ വനത്തിലേക്ക് രക്ഷപ്പെട്ടതായിരുന്നു. കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തി. ഇയാൾക്കെതിരെ നിരവധി മയക്കുമരുന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇസിക്കിലിന്റെ ഭാര്യയെയും മുംബൈ പോലീസ് മുന്പ് അറസ്റ്റ് ചെയ്തിരുന്നു.
സാന്താക്രൂസ് സ്വദേശിയായ സന്ദീപ് മൗര്യ എന്നയാളെ ആന്റി നാർക്കോട്ടിക്സ് സെൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു നൈജീരിയൻ പൗരന്മാരാണു തനിക്ക് മയക്കുമരുന്ന് എത്തിച്ചുതന്നിരുന്നതെന്ന് സന്ദീപ് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.
തുടർന്നാണ് ഇസിക്കിലിനെയും മറ്റൊരു നൈജീരിയൻ പൗരനെയും പോലീസ് പിടികൂടാനെത്തിയത്. എന്നാൽ ഇസിക്കിൽ വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.