പൊതുഖജനാവിൽ‍നിന്ന് 14 ലക്ഷം രൂപ പെൺസുഹൃത്തിന് നൽകിയ സർക്കാർ ജീവനക്കാരനും കാമുകിയും അറസ്റ്റിൽ

0

ബെംഗളൂരു: പൊതുഖജനാവിൽ‍നിന്ന് 14 ലക്ഷം രൂപ പെൺസുഹൃത്തിന് നൽകിയ സർക്കാർ ജീവനക്കാരനും കാമുകിയും അറസ്റ്റിൽ. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ജീവനക്കാരനെയും സുഹൃത്തിനെയുമാണ് സിറ്റി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. യെലഹങ്ക ന്യൂ ടൗൺ സ്വദേശികളായ പ്രകാശ് എംകെ (39), കാഞ്ചന (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായി (എസ്ഡിഎ) ജോലി ചെയ്തിരുന്ന പ്രകാശ് വാർഷിക ഓഡിറ്റിന് രേഖകൾ സമർപ്പിക്കാൻ വൈകി. സംഭവം ചൂണ്ടിക്കാട്ടി ബൈതരായണപുരയിലെ ബിബിഎംപി എക്സിക്യൂട്ടീവ് എൻജിനീയർ (പവർ) രാജേന്ദ്ര നായിക് പരാതി നൽകി. പലതവണ ഓർമ്മപ്പെടുത്തുകയും വാക്കാലുള്ള നിർദ്ദേശം നൽകിയിട്ടും ഓഡിറ്റ് രേഖകൾ പ്രകാശ് സമർപ്പിച്ചില്ല. സംഭവം പ്രശ്നമായതോടെ മുൻകൂർ അറിയിക്കാതെ ഓഫീസിൽ വരുന്നത് അദ്ദേഹം നിർത്തിയതായി നായിക് പരാതിയിൽ പറഞ്ഞു. 2021-22 സാമ്പത്തിക വർഷത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽ പ്രതി ചെക്കുകളിലും രേഖകളിലും കൃത്രിമം കാണിച്ചതായും 2021 നവംബറിനും 2022 ഓഗസ്റ്റിനുമിടയിൽ 14,07,822 രൂപ കാഞ്ചനയ്ക്ക് കൈമാറിയതായും പൊലീസ് പറഞ്ഞു.

പ്രകാശ് നൽകിയ പണം കാഞ്ചന സ്വർണം വാങ്ങാനും ആഡംബര ജീവിതം നയിക്കാനും ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് എൻജിനീയർ ബിബിഎംപി ഹെഡ് ഓഫീസിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഫണ്ട് കൈമാറ്റത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇയാൾ കൂടുതൽ പണം തട്ടിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കും. പെൺസുഹൃത്തിനെ കൂടാതെ മറ്റാർക്കെങ്കിലും പണം നൽകിയിട്ടുണ്ടോ എന്നതും അന്വേഷിക്കുകയാണെന്നും പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് കൂട്ടിച്ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here