വാനിലെത്തിയ നാലംഗസംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വാഴക്കാടിനു സമീപം റോഡരികിൽ തള്ളി. ഇന്നലെ രാത്രി കക്കോടിയിലാണ് സംഭവം. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുൽ ഹക്കീമാണ് (45) അജ്ഞാത സംഘത്തിന്റെ ക്രൂര മർദനത്തിനിരയായത്. അടികൊണ്ട് അവശനായ ലുഖ്മാനുൽ ഹക്കീമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കീം രാത്രി ഒൻപതരയോടെ കട അടച്ച് കോഴിക്കോട് ഭാഗത്തേക്കു ബൈക്കിൽ പോകുമ്പോഴാണ് വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പൊയത്. മഴ പെയ്തപ്പോൾ കക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികിൽ ബൈക്ക് നിർത്തി അവിടെ നിന്നു. മഴ കുറഞ്ഞപ്പോൾ മഴക്കോട്ട് ധരിക്കവേ ഒരു വാൻ തന്റെ അടുത്തു വന്നു നിർത്തിയതായി ഹക്കീം പറഞ്ഞു. വാനിന്റെ വാതിൽ തുറന്ന് രണ്ടു പേർ പെട്ടെന്ന് തന്നെ അതിനകത്തേക്കു പിടിച്ചു തള്ളി. വാനിലുണ്ടായിരുന്ന ഒരാൾ പിടിച്ചുകയറ്റി.
പേടിച്ചു പോയ ഹക്കീം ഉറക്കെ കരഞ്ഞതുകേട്ട് നാട്ടുകാർ ഓടിയെത്തി. അപ്പോഴേക്കും വാൻ ഹക്കീമുമായി ഓടിപ്പോയി. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശൻ, ചേവായൂർ ഇൻസ്‌പെക്ടർ കെ.കെ.ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇതിനിടെ ഹക്കീമുമായി വാൻ നരിക്കുനി ഭാഗത്തേക്കു പോയിരുന്നു. ഇവിടെനിന്ന് കുന്നമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ പോയ വാനിൽ ഉണ്ടായിരുന്നവർ ഹക്കീമിനെ മർദിച്ച് അവശനാക്കിയ ശേഷം അർധരാത്രിയോടെ റോഡരികിൽ തള്ളുകയായിരുന്നു.
അവശനിലയിലായ ലുഖ്മാനുൽ ഹക്കീമിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും രാത്രി പന്ത്രണ്ടോടെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എസ്‌ഐമാരായ ഡി.ഹബീബ് റഹ്മാൻ, ഹരീഷ് കുമാർ, യു.കെ.ജയദേവൻ തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയ കാരണത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.