തൊടുപുഴ: വെള്ളിയാഴ്ച രാവിലെ നഗരത്തിലെ ഫർണിച്ചർ കടയിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. തൊടുപുഴ മുളയാനിക്കുന്നേല്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറോൺ ഫർണിച്ചർ കടയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതേമുക്കാലോടെയാണ്. പുക ഉയർന്നതോടെ യാത്രക്കാരും പ്രദേശത്ത് ജോലിക്കെത്തിയവരുമടക്കം പരിഭ്രാന്തരായി.
രാവിലെ കട തുറന്ന ജീവനക്കാരാണ് തീ പടര്‍ന്നുപിടിക്കുന്നത് കണ്ടത്. ഫർണിച്ചർ ഉപകരണങ്ങളും തടികൊണ്ടുള്ള ശിൽപങ്ങളുമടക്കം കത്തിനശിച്ചു. തൊടുപുഴ സ്റ്റേഷനില്‍നിന്ന് രണ്ട് യൂനിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. കെട്ടിടത്തിന്‍റെ ചില്ലുകളടക്കം കത്തിനശിച്ചു. തൊട്ടടുത്ത് ബാങ്ക് ശാഖയുണ്ടായിരുന്നെങ്കിലും മറ്റിടങ്ങളിലേക്കൊന്നും തീ വ്യാപിച്ചില്ല.
മുക്കാൽ മണിക്കൂറത്തെ ശ്രമത്തിനൊടുവിലാണ് നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ്കാരണമെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. തൊടുപുഴ അസി. സ്റ്റേഷൻ ഓഫിസർ അബ്ദുൽ സലാമിന്‍റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ യൂനിറ്റിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.