മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾക്കെതിരെ കേസെടുത്തു

0

പത്തനംതിട്ട: നരൻ സിനിമ സ്‌റ്റൈലിൽ, സാഹസിക വീഡിയോ ചിത്രീകരിച്ച് വൈറലാക്കിയെങ്കിലും, പൊലീസിന് അത് അത്ര ഇഷ്ടമായില്ല. പത്തനംതിട്ട സീതത്തോട് മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾക്കെതിരെ കേസെടുത്തു.കോട്ടമൻപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മഴ ശക്തമായിരുന്ന തിങ്കളാഴ്ചയാണ് കക്കാട്ടാറ്റിലൂടെ ഒഴുകി വന്ന മരം പിടിക്കാൻ മൂവർസംഘം പുഴയിലേക്ക് ചാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. സാഹസികമായ നീന്തി ഇവർ തടിയിൽ കയറിയെങ്കിലും കരയിൽ എത്തിക്കാൻ സാധിച്ചില്ല. തടി ഒഴുക്കിനൊപ്പം പോയപ്പോൾ യുവാക്കൾ തിരികെ കരയിലേക്ക് കയറുകയായിരുന്നു. ഇവരുടെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്.

കോട്ടമൺപാറ ഗ്രൗണ്ട് പടിക്കൽ നിന്നാണ് ഇരു കര മുട്ടിയൊഴുകുന്ന കക്കാട്ടാറ്റിലൂടെ മൂന്നംഗ സംഘം സാഹസികത കാട്ടിയത്. ഉറുമ്പിനി വെള്ളച്ചാട്ടത്തിനു സമീപം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം തടിയുടെ മുകളിൽ ഇരുന്നായിരുന്നു യാത്ര. പിന്നാലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വൻ വിമർശനം ഉയരുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here