കൊൽക്കത്ത: രാജ്യത്തെ മെട്രോ നഗരങ്ങളിൽ ഏറ്റവും സുരക്ഷതിമായത് കൊൽക്കത്തയാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി)യുടെ റിപ്പോർട്ട്. തുടർച്ചയായി രണ്ടാം തവണയാണ് കൊൽക്കത്ത ഈ നേട്ടം കൈവരിക്കുന്നത്. നേരത്തെ 2018ലും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ കൊൽക്കത്ത ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
കണക്കുകൾ പ്രകാരം 2021ൽ ഇന്ത്യയിൽ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കൊൽക്കത്തയിലാണ്. സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പൂനെയാണ് രണ്ടാം സ്ഥാനത്ത്. ഹൈദരബാദ് ആണ് മൂന്നാം സ്ഥാനത്ത്. കാൻപൂർ, ബംഗളൂരു, മുംബൈ എന്നീ നഗരങ്ങളും പട്ടികയിലുണ്ട്.
കണക്കുകൾ പ്രകാരം ഒരു ലക്ഷം പേരിൽ 103.4 എന്നതാണ് കൊൽക്കത്തയിലെ കുറ്റകൃത്യനിരക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൊൽക്കത്തയിൽ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 2020ൽ 129.5 ആയിരുന്നു നിരക്ക്. ഏഴ് വർഷത്തിനിടെ ബംഗാളിൽ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
അതേസമയം, കണക്കുകൾ ശരിയല്ലെന്നും സംസ്ഥാന സർക്കാർ സത്യം മൂടിവെക്കുകയാണെന്നും ആരോപിച്ച് വിദഗ്ധർ രംഗത്തെത്തി. കൊൽക്കത്തയിലെ മിക്ക കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്ന് ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ മുൻ സോഷ്യോളജി വിഭാഗം മേധാവി റൂബി സൈൻ പറഞ്ഞു