ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസിൽപ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ . ആലുവ എടത്തല എൻ.എ.ഡി ഭാഗത്ത് കൈപ്പിള്ളി വീട്ടിൽ നിയാസ് (33), കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി നാലകത്ത് വീട്ടിൽ ഷെമീർ (25), കോട്ടയം വൈക്കം അയ്യർ കുളങ്ങര കണ്ണംകുളത്ത് വീട്ടിൽ രതീഷ് (26) എന്നിവരെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ സ്വദേശി യശ്വന്താണ് സംഘത്തിന്റെ ചതിയിൽപ്പെട്ട് മയക്ക്മരുന്ന് കേസിൽ ഖത്തറിൽ ജയിലിലായത്. ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിൽ നിരവധി തൊഴിലവസരങ്ങളുണ്ടെന്നു പറഞ്ഞാണ് സംഘം യശ്വന്തിനെ ഖത്തറിലേക്ക് കൊണ്ടുപോയത്. വിസയും ടിക്കറ്റും സൗജന്യമാണെന്നും പറഞ്ഞിരുന്നു. ദുബായിൽ വച്ച് യശ്വന്തിന് മയക്കുമരുന്ന് അടങ്ങിയ പൊതി നൽകുകയും ഇത് ഖത്തറിൽ വച്ച് പോലീസ് പിടികൂടി ജയിലിലാക്കുകയായിരുന്നുവെന്ന് യശ്വന്തിന്റെ അമ്മ
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സമാന സംഭവവുമായി ബന്ധപ്പെട്ട് ഷമീർ എന്ന ഉദ്യോഗാർത്ഥിയും ഖത്തറിൽ പിടിയിലായിട്ടുണ്ട്. മുനമ്പം ഡി.വൈ.എസ്.പി എം.കെ മുരളി, എസ്.എച്ച്. ഒ ജെ.എസ് സജീവ് കുമാർ , എസ്.ഐ പി.സുരേഷ്, ഏ.എസ്.ഐമാരായ . ടി.കെ റജു, റെനിൽ വർഗീസ്, എസ്.സി.പി.ഒമാരായ എസ്.വിജയ കൃഷ്ണൻ, പി.കെ. ഷാനി, സി.പി. ഒമാരായ എം.പി സിജിത്ത്, കെ.ബിജു രാജ്, ടി.ഡി .ടിറ്റു, ബിബിൻ സുരേന്ദ്രൻ തുടങ്ങിയവരാണ് അനേഷണ സംഘത്തിലുള്ളത്.