പശ്ചിത ബംഗാളില്‍ അധ്യാപക നിയമ കുംഭകോണ കേസില്‍ അറസ്റ്റിലായ അര്‍പ്പിത മുഖര്‍ജിയുടെ നാല് കാറുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് കണ്ടെത്താനായില്ല. 50 കോടിയോളം രൂപ അര്‍പ്പിതയുടെ വിവിധ ഫ്‌ളാറ്റുകളില്‍ നിന്ന് കണ്ടെടുത്തതിന് പിന്നാലെ കാറിലും പണം ഒളിപ്പിച്ചതായി ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു,
ഹോണ്ടയുടെ രണ്ട് കാറുകളും ഓഡി, ഒരു ബെന്‍സ് എന്നിവയാണ് ഇ.ഡി അന്വേഷിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തില്‍ ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഇഡിയുടെ റെയ്ഡുണ്ടാവുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കാറുകളില്‍ പണം നിറച്ച് ഒളിച്ചു കടത്തിയതായിട്ടാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവണമെങ്കില്‍ കാറുകള്‍ കണ്ടെത്തേണ്ടതുണ്ട്. നേരത്തെ അര്‍പ്പിതയെ അറസ്റ്റ് ചെയ്തതിനൊപ്പം വെള്ള നിറത്തിലുള്ള ബെന്‍സ് പിടിച്ചെടുത്തിരുന്നു, അര്‍പ്പിതയുടെ ഉടമസ്ഥതയിലുള്ള വിവിധ കെട്ടിടങ്ങളില്‍ ഇ.ഡി പരിശോധന പൂര്‍ത്തിയാക്കി വരികയാണ്.
അതേസമയം കേസില്‍ അറസ്റ്റിലായ മന്ത്രി പാര്‍ഥ സാരഥിയുടെ അടുത്ത സുഹൃത്തു കൂടിയായ അര്‍പ്പിത കാറുകളില്‍ പണം സൂക്ഷിച്ചതായി സ്ഥിരീകരിക്കാന്‍ ഇ.ഡി തയ്യാറായിട്ടില്ല. ബെൽഘാരിയിലെ ക്ലബ് ടൗൺ അപ്പാർട്ട്‌മെന്റിൽ അർപ്പിതയുടെ പേരിൽ രണ്ട് ഫ്‌ളാറ്റുകളാണുള്ളത്. കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ ഏകദേശം 28 കോടിയോളം രൂപ ഇവരുടെ വീട്ടിൽ നിന്നും ഇ ഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. പശ്ചിമ ബംഗാളിലെ സർക്കാർ സ്‌കൂളുകളിൽ അധ്യാപകരേയും ജീവനക്കാരേയും നിയമിച്ചതിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയേയും അദ്ദേഹത്തിന്റെ സഹായിയായ അർപ്പിത മുഖർജിയേയും ഇ ഡി ശനിയാഴ്ച്ച അറസ്റ്റ് ചെയ്തത്.
കഴിഞ്ഞാഴ്ച്ച നടന്ന റെയ്‌ഡിനിടെ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന ഒരു ഡയറി ഇ ഡി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പാർത്ഥ ചാറ്റർജിയെ പ്രതിക്കൂട്ടിലാക്കിയേക്കാവുന്ന നിരവധി തെളിവുകളാണ് റെയ്‌ഡിനിടെ കണ്ടെത്തിയത്. സംസ്ഥാനത്തെ അധ്യാപക നിയമന അഴിമതിയിൽ നിന്ന് ലഭിച്ച പണമാണ് തന്റെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തിയതെന്ന് അർപ്പിത ഇ ഡി ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു. പണം സൂക്ഷിച്ചിരുന്ന മുറിയിൽ പാർത്ഥ ചാറ്റർജിക്കും കൂട്ടർക്കും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. പത്ത് ദിവസത്തിലൊരിക്കൽ അവർ ഇവിടേക്ക് വരുമായിരുന്നു. അർപ്പിത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പാർത്ഥ തന്റെയും മറ്റൊരു സ്ത്രീയുടേയും വീട് മിനി ബാങ്കായി ഉപയോഗിച്ചെന്നും അവർ അയാളുടെ സുഹൃത്താണെന്നും അർപ്പിത അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.