തിരുവനന്തപുരം : കടക്കെണിയിലായ കെ.എസ്.ആര്‍.ടി.സിയ്‌ക്ക് കച്ചിത്തുരുമ്പാകുമെന്ന് പ്രതീക്ഷിച്ച ആക്രിക്കച്ചവടത്തിലും നഷ്‌ടം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ പഴഞ്ചന്‍ ബസുകള്‍ ആക്രി വിലയ്‌ക്കു പൊളിച്ചു വില്‍ക്കുന്ന ഇടപാടിലും നേട്ടമില്ല. 80 ലക്ഷം വരെ വിലയുള്ള ബസുകള്‍ക്കുപോലും കിട്ടിയത് മൂന്നര ലക്ഷം രൂപ .
ഓണ്‍ലൈന്‍ ലേലത്തിലൂടെയാണ് വില്‍പ്പന. എന്‍ജിന്‍ ഉള്‍പ്പെടെ മാറ്റി ഫ്രെയിം, ഷാസി. പഴയ ടയറുകള്‍ ഡിസ്‌ക് എന്നിവ ലേലത്തിനുവയ്‌ക്കും. കോവിഡ് സമയത്ത് സര്‍വീസില്ലാതെ മാറ്റിയിട്ട ബസുകള്‍ ഉള്‍പ്പെടെ പഴഞ്ചന്‍ ബസുകളില്‍ 473 എണ്ണമാണ് ആക്രി വിലയ്‌ക്കു ഇതേവരെ വിറ്റത്. എറണാകുളം തേവരയില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന 28 ബസുകളില്‍ 10 എണ്ണം സ്‌ക്രാപ്പ് ചെയ്‌തു. ആദ്യ ഘട്ടമായി 418 എണ്ണവും രണ്ടാം ഘട്ടമായി 55 എണ്ണവുമാണ് ആകെ വിറ്റത്.
പൊളിച്ചു വിറ്റവയില്‍ ഏറെയും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ജന്റം ബസുകളാണ്. എ.സി ബസിന് (വോള്‍വോ) അന്ന് 80 ലക്ഷം രൂപയും നോണ്‍ എ.സിക്ക് (ലൈലാന്‍ഡ്) 26- 28 ലക്ഷം രൂപയും വിലയുണ്ട്. 2010 ല്‍ 300 ലോഫ്‌ളോര്‍ ബസുകള്‍ എത്തി. 120 എണ്ണം എ.സിയായിരുന്നു. ഇവയെല്ലാം പൊളിച്ചുകഴിഞ്ഞു.
ഈഞ്ചയ്‌ക്കല്‍ ഡിപ്പോയില്‍നിന്നു വാങ്ങിയ ബസുകള്‍ ചാക്കയില്‍ വച്ച് പൊളിച്ച് ലോറിയില്‍ കയറ്റിയാണ് കൊണ്ടുപോകുന്നത്. ബസ് ഒന്നിന് മൂന്നു ലക്ഷം മുതല്‍ 3.65 ലക്ഷം രൂപ വരെയാണ് ലഭിച്ചത്. 920 ബസുകള്‍ ആക്രി വിലയ്‌ക്ക് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ശേഷിക്കുന്നവ ഷോപ്പ് ഓണ്‍ വീല്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കായി മാറ്റാനാണ് തീരുമാനം. ഷോപ്പ് ഓണ്‍ വീല്‍ പദ്ധതിയിലേക്ക് കൂടുതല്‍ ഓഫര്‍ ലഭിച്ചതിനാലാണ് ആക്രിവിലയ്‌ക്ക് വില്‍ക്കാനുള്ള തീരുമാനം ഒഴിവാക്കിയത്. ഇപ്പോള്‍ പൊളിച്ചു വില്‍ക്കുന്ന ബസുകളില്‍ കൂടുതലും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവയാണ്. വിത്ത് കുത്തിയിട്ടും കോര്‍പ്പറേഷനു രക്ഷയില്ല. സ്‌ക്രാപ്പ് ചെയ്‌ത ബസുകളുടെ ഉപയോഗ യോഗ്യമായ എന്‍ജിനും മറ്റ് പാര്‍ട്‌സുകളും ആവശ്യാനുസരണം മറ്റ് ബസുകള്‍ക്ക് ഉപയോഗപ്പെടുത്തി വരുന്നുണ്ടെന്നുള്ളതാണ് ഏക ആശ്വാസം.