തിരുവനന്തപുരം: ചരക്കു സേവന വകുപ്പിന്റെ (ജി.എസ്.ടി) പുനസംഘടനക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നികുതി സമ്പ്രദായത്തില്‍ പുതിയ കാഴ്ചപാട് രൂപപ്പെട്ടതോടെ പുതിയ നിയമത്തിനും ചട്ടത്തിനും അനുസൃതമായി കാലോചിതമായ പരിഷ്‌കരണം വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുനസംഘടന. വകുപ്പിന്റെ പുനസംഘടനക്കായി 2018ല്‍ രൂപവത്കരിച്ച ഉന്നതല സിമിതിയുടെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
ഇതനുസരിച്ച് ചരക്കുസേവന നികുതി വകുപ്പില്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഉണ്ടാകുക. നികുതിദായകസേവന വിഭാഗം, ഓഡിറ്റ് വിഭാഗം, ഇന്റലിജന്‍സ് ആൻഡ് എന്‍ഫോഴ്‌സ് വിഭാഗം. ഈ മൂന്നു വിഭാഗങ്ങള്‍ക്കും നിലവിലുള്ള മറ്റു വിഭാഗങ്ങള്‍ക്കും പുറമേ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനായി ടാക്‌സ് റിസേര്‍ച് ആൻഡ് പോളിസി സെല്‍, റിവ്യൂ സെല്‍, സി ആൻഡ് എജി സെല്‍, അഡ്വാന്‍സ് റൂളിങ് സെല്‍, പബ്ലിക് റിലേഷന്‍സ് സെല്‍, സെൻട്രൽ രജിസ്‌ട്രേഷന്‍ യൂനിറ്റ്, ഇന്റര്‍ അഡ്മിനിസ്‌ട്രേഷന്‍ കോഓര്‍ഡിനേഷന്‍ സെല്‍ എന്നിവ ആസ്ഥാന ഓഫിസ് കേന്ദ്രീകരിച്ചും പുതുതായി സൃഷ്ടിക്കും. ഏഴ് സോണുകളിലായി 140 ഓഡിറ്റ് ടീമുകളെയും നിയമിക്കും.