കുവൈത്ത് സിറ്റി: യുവാക്കളെ ലക്ഷ്യംവെച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി രാജ്യത്ത് പിടിമുറുക്കാൻ ശ്രമം നടത്തുന്നതായി അധികൃതർ. ഷാബു, ഹഷീഷ്, മരീജുവാന, ക്യാപ്ടഗൺ പിൽസ്, ബെൻസോഡയസഫിൻ, മോർഫിൻ തുടങ്ങിയ ഉൽപന്നങ്ങളാണ് കൂടുതൽ ഉപയോഗത്തിലുള്ളത്. രാജ്യത്ത് സംഭവിക്കുന്ന കുറ്റകൃത്യങ്ങളിൽ 65 ശതമാനത്തിനും പിന്നിൽ മയക്കുമരുന്ന് ഉപയോഗമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
രാജ്യത്ത് ജയിലിൽ കഴിയുന്നവരിൽ 60 ശതമാനും പേരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നവരാണെന്നും അന്വേഷണ ഏജൻസി നടത്തിയ പഠനത്തിൽ വ്യക്തമായി. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതുമൂലം മരിച്ചവരിൽ കൂടുതലും 23നും 35നും ഇടയിൽ പ്രായമുള്ളവരാണ്. പിന്നീട് വരുന്ന പ്രായവിഭാഗം 36നും 50നും ഇടയിൽ വയസ്സുള്ളവരും അതിനുശേഷം 18നും 22നും ഇടയിലുള്ളവരും ബാക്കിയുള്ളവർ 51നും 60നും ഇടയിൽ പ്രായമുള്ളവരുമാണ്. മയക്കുമരുന്ന് രാജ്യത്ത് എത്തുന്നതിനുമുമ്പ് പിടികൂടുക ലക്ഷ്യമിട്ട് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും കസ്റ്റംസും ജാഗ്രതയിലാണ്. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ സ്കൂൾ വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചവരാണ്.