ബെയ്ജിങ്: ചൈനീസ് പട്ടാളത്തെ നയിക്കേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയോട് കൂറുള്ളവർ ആയിരിക്കണമെന്ന് പ്രസിഡന്റ് ഷി ജിൻ പിങ്. സൈന്യത്തെ ശക്തിപ്പെടുത്തുന്നതുസംബന്ധിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പീപ്പിൾസ് ലിബറേഷൻ ആർമി 95-ാം വാർഷികത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിലായിരുന്നു സെമിനാർ സംഘടിപ്പിച്ചത്.
‘‘സൈന്യത്തിലേക്ക് നിയമനങ്ങൾ നടത്തുമ്പോഴൊക്കെയും വ്യക്തികളുടെ രാഷ്ട്രീയവിശ്വാസ്യതയ്ക്ക് പ്രാധാന്യം കൊടുക്കണം. എങ്കിൽമാത്രമേ സൈന്യത്തിനുമുകളിൽ പാർട്ടിക്ക് നിയന്ത്രണമുണ്ടാകൂ’’ -ഷി പറഞ്ഞു. ദേശീയസുരക്ഷയുടെ കാര്യത്തിൽ അസ്ഥിരതയും അനിശ്ചിതാവസ്ഥയും വർധിക്കുകയാണെന്ന മുന്നറിയിപ്പും നൽകി. 20 ലക്ഷം അംഗങ്ങളുള്ള പീപ്പിൾസ് ലിബറേഷൻ ആർമി ലോകത്തെ ഏറ്റവുംവലിയ സൈന്യമാണ്.
തയ്‌വാൻവിഷയത്തിൽ ചൈനയും യു.എസും തമ്മിലുള്ള അഭിപ്രായവ്യത്യാസം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശിക്കുമെന്ന പ്രഖ്യാപനം ചൈനയുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്