രാമപുരം: പഞ്ചായത്ത് പ്രസിഡന്‍റ് ഷൈനി സന്തോഷിന്‍റെ വെള്ളിലാപ്പിള്ളിയിലെ വീടിനുനേരേ കല്ലേറ്. ആക്രമണത്തിൽ വീടിന്‍റെ ജനൽചില്ലുകൾ തകർന്നു. ആക്രമണസമയം ജനലിനടുത്ത് ഷൈനിയുടെ മകൻ മനു നിൽപുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാത്രി 12.15 ഓടെയായിരുന്നു ആക്രമണം. ഷൈനിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.കല്ലെറിഞ്ഞ ഒരാളെ മകൻ മനു കണ്ടു. സ്കൂട്ടറിൽ മഴക്കോട്ട് ധരിച്ചെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞദിവസം നടന്ന രാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഷൈനി ഇടത് മുന്നണിയോടൊപ്പം ചേർന്ന് പ്രസിഡന്‍റായതിലെ വിരോധം മൂലമാണ് ആക്രമണം എന്നാണ് സൂചന.
പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, രാമപുരം സി.ഐ കെ.എൻ. രാജേഷ്, എസ്.ഐ പി.എസ്. അരുൺകുമാർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.