ആഘോഷങ്ങളില്ലാതെ എം.ടി. വാസുദേവന്‍ നായര്‍ ഇന്ന് തൊണ്ണൂറാം വയസിലേക്ക്. വിഖ്യാത ചലച്ചിത്രമായ “ഓളവും തീരവും” റീമേക്കിങ് തിരക്കില്‍ മൂലമറ്റത്തെ ഷൂട്ടിങ് ലൊക്കേഷനിലാണ് പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം. എം.ടിക്കുള്ള നവതി സമ്മാനമായി സിനിമ ഒരുക്കുന്നത് പ്രിയദര്‍ശനാണ്.
ലൊക്കേഷനിലും വലിയ ആഘോഷം ഉണ്ടാവില്ല. പ്രശസ്‌തിയുടെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും പിറന്നാള്‍ ആഘോഷമാക്കുന്ന ശീലമൊന്നും എം.ടിക്കില്ല. ആഘോഷിക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്ന കാലത്ത് അതിന് സാധിക്കാതെ വന്നെന്നും ആഘോഷിക്കാനുള്ള സാമ്പത്തിക ശേഷിയും മറ്റും ആയപ്പോഴേക്കും അതിനോടുള്ള കമ്പമെല്ലാം നഷ്‌ടപ്പെട്ടു എന്നുമാണ് ഇതേക്കുറിച്ച് എം.ടി തന്നെ “എഴുത്തോര്‍മ്മ”യില്‍ കോറിയിട്ടത്.
പൊതുപരിപാടികള്‍ക്ക് കുറച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ട് രണ്ടു വര്‍ഷത്തിലേറെയായി. ഭാര്യ സരസ്വതിയും സഹോദരനും കുടുംബവുമാണ് കോഴിക്കോട് സിതാരയില്‍ ഇപ്പോള്‍ എം.ടിയുടെ കൂടെയുള്ളത്. അല്‍പ്പം കാഴ്‌ച്ചക്കുറവ് അനുഭപ്പെടുന്നതൊഴിച്ചാല്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. വായിക്കാന്‍ സമയം കിട്ടുന്നില്ലെന്നതാണ് എം.ടി. സുഹൃത്തുക്കളോട് പങ്കുവയ്‌ക്കുന്ന പ്രധാന പരാതി.
എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ, ഒരു കാലഘട്ടത്തിന്റെ പുനരാവിഷ്‌കാരം കൂടിയാവും ഓളവും തീരവും. പൂര്‍ണമായും സ്‌റ്റുഡിയോയ്‌ക്ക് വെളിയില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമ എന്ന നിലയില്‍ ശ്രദ്ധേയമായ ഓളവും തീരവും ഏറ്റവും നല്ല സിനിമയ്‌ക്കുള്ള സംസ്‌ഥാന പുരസ്‌കാരവും നേടിയിരുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടാണ് ഓളവും തീരവും റീമേക്ക് ചെയ്ുന്നയത്. ബാപ്പൂട്ടി എന്ന കഥാപാത്രമായാണ് ലാല്‍ എത്തുന്നത്. എം.ടിയുടെ തിരക്കഥ സിനിമയാക്കണമെന്ന ഏറെക്കാലത്തെ ആഗ്രഹത്തിന് ഒടുവിലാണ് ഓളവും തീരവും റീമേക്ക് ചെയ്യാന്‍ പ്രിയദര്‍ശന് അനുവാദം ലഭിച്ചത്. ലൊക്കേഷനില്‍ അപൂര്‍വമായ് മാത്രമേ എം.ടി പോവാറുള്ളൂ. അറുപതുകളുടെ അവസാനം പി.എന്‍ മേനോനാണ് എം.ടിയുടെ രചനയ്‌ക്ക് സെല്ലുലോയ്‌ഡ് ഭാഷ്യം ഒരുക്കിയത്. ഇന്നാണ് ജന്മദിനമെങ്കിലും ജനിച്ച നാള്‍ പരിഗണിക്കുമ്പോള്‍ കര്‍ക്കിടകത്തിലെ ഉതൃട്ടാതിയിലാണ് കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടാറുള്ളത്. അവര്‍ക്കൊപ്പം സദ്യയുണ്ണുന്നതാണ് ഏക ആഘോഷം. ഇത്തവണ ഓഗസ്‌റ്റ് 15നാണ് നാള്‍ വരുന്നത്