ആലപ്പുഴ ∙ തന്റെ ഭാര്യയോട് വാഹന പരിശോധനയ്ക്കിടെ നോർത്ത് സ്റ്റേഷനിലെ എസ്ഐ മനോജ് മോശമായി പെരുമാറിയെന്ന ജയിൽ ഹെഡ് ക്വാർട്ടേഴ്സ് ഡിഐജി എം.കെ.വിനോദ് കുമാറിന്റെ പരാതിയിൽ എസ്ഐയുടെ ഭാഗത്തു തെറ്റില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഡിഐജിയുടെ പരാതിയിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭിച്ചതായും ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ അവർക്ക് റിപ്പോർട്ട് കൈമാറിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു.
സുഖമില്ലാത്ത മാതാവിന് മരുന്നു വാങ്ങാൻ പോയ സ്ത്രീയെ 20 മിനിറ്റ് തടഞ്ഞുവച്ച എസ്ഐയെ സംരക്ഷിക്കുന്ന നിലപാടാണ് ആലപ്പുഴ പൊലീസിന്റേതെങ്കിൽ നീതിക്കായി സ്വന്തം വഴി നോക്കുമെന്ന് ഡിഐജി പറഞ്ഞു. വാഹനപരിശോധന ആവശ്യമാണ്. പക്ഷേ, സാഹചര്യം കൂടി മനസ്സിലാക്കണം. സംഭവത്തെപ്പറ്റി മുഖ്യമന്ത്രിയുടെ ഓഫിസിൽ നൽകിയ പരാതിയിൽ നടപടിയെന്താണെന്ന് അറിയിച്ചിട്ടില്ല. എങ്കിലും നീതിക്കായി പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡിഐജിയുടെ ഭാര്യയാണ് മോശമായി പെരുമാറിയതെന്നാണ് എസ്ഐ പറയുന്നത്. 20നു രാവിലെ ഗുരുപുരം ജംക്‌ഷനിലാണ് പരാതിക്കിടയാക്കിയ സംഭവം.