കണ്ണൂര്‍: പിതൃസ്മരണയില്‍ വിശ്വാസികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ സന്നദ്ധസംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്റെ ആഹ്വാനം ചെവിക്കൊണ്ട് ഡി.വൈ.എഫ്.ഐയും സി.പി.എം സന്നദ്ധ സംഘടനയും.
ജയരാജൻ ഉപദേശകസമിതി ചെയര്‍മാനായ ഐ.ആര്‍.പി.സി (ഇനീഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍) ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് കണ്ണൂരിൽ സഹായവുമായി എത്തി. ഡി.വൈ.എഫ്.ഐ വർക്കല സൗത്ത്, നോർത്ത്, ഇടവ കമ്മറ്റികളുടെ നേതൃത്വത്തിൽ ബലി തർപ്പണത്തിന് എത്തുന്ന തീർത്ഥാടകർക്കായി സൗജന്യ ആംബുലൻസ് സർവീസും ചുക്കുകാപ്പി വിതരണവും നടത്തി.
കണ്ണൂരിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ പയ്യാമ്പലത്ത് വ്യാഴാഴ്ച ഐ.ആര്‍.പി.സി സഹായകേന്ദ്രം തുറന്നു. ഇവിടെനിന്ന് ലഘുഭക്ഷണവും വെള്ളവും നല്‍കി.
കര്‍ക്കടകവാവുബലി ചടങ്ങുകള്‍ക്ക് സഹായവുമായി ഇറങ്ങണമെന്ന് പി. ജയരാജൻ ഫേസ്ബുക്കിലൂടെ കഴിഞ്ഞദിവസം ആഹ്വാനംചെയ്തിരുന്നു. പിതൃസ്മരണയില്‍ വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്നും ഇത്തരം ഇടങ്ങള്‍ ഭീകരമുഖങ്ങള്‍ മറച്ചുവെച്ച് സേവനത്തിന്റെ മുഖംമൂടി അണിയുന്നവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്നുമായിരുന്നു ജയരാജന്‍ പോസ്റ്റില്‍ പറഞ്ഞത്.